വൈക്കം: കുണ്ടുംകുഴിയുമായി കിടന്ന തലയോലപ്പറമ്പ് - കോരിക്കല്‍ റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയെങ്കിലും റോഡിൻ്റെ വീതിക്കുറവ് അപകടഭീഷണി ഉയര്‍ത്തുന്നു. ബസടക്കമുള്ള വലിയ വാഹനമെത്തിയാല്‍ ഒരു ഇരുചക്രവാഹനത്തിനു പോലും നന്നായി പണിപ്പെട്ടാലേ കടന്നുപോകാനാകു. തലയോലപറമ്പില്‍നിന്നു പഴമ്പെട്ടി, കോരിക്കല്‍, മനയ്ക്കക്കരി, പൊന്നുരുക്കുംപാറ, എഴുമാംതുരുത്ത്, വാഴമന, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ നിരവധിയാളുകള്‍ ആശ്രയിക്കുന്ന എളുപ്പ മാര്‍ഗമാണിത്.
കഴിഞ്ഞ ദിവസം വൈക്കത്തുനിന്നു തലയോലപ്പറമ്പു വഴി കോരിക്കലിലേക്കു വന്ന ഗ്രാമവണ്ടി എതിരേ വന്ന സ്‌കൂള്‍ ബസിനു സൈഡു കൊടുക്കുന്നതിനിടയില്‍ പാടത്തിലേക്ക് ചരിഞ്ഞത് പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് മറ്റൊരു വാഹനമെത്തിച്ചാണ് ബസ് വലിച്ചു കയറ്റിയത്. 112 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മാണം നടന്നു വരുന്ന മുളക്കുളം ചന്തപ്പാലം റോഡും തലയോലപ്പറമ്പ് കോരിക്കല്‍ എഴുമാന്തുരുത്ത് റോഡുമായി ബന്ധപ്പെടുന്നതിനാല്‍ ഇതുവഴി ഗതാഗതം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
വീതികുറഞ്ഞ തലയോലപ്പറമ്പ് കോരിക്കല്‍ റോഡില്‍ നിരവധി അപകട വളവുകളുമുണ്ട്. റോഡിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് റോഡ് വീതികൂട്ടി പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ വാഹന അപകടം പതിവാകും. വളവുകള്‍ നിവര്‍ത്തി റോഡ് വീതികുട്ടി പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.