കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോഷി ഫിലിപ്പോ. അഞ്ചു വര്‍ഷവും ഒരു പ്രസിഡന്റാകുമോ എന്നതില്‍ ആകാംഷ. യു.ഡി.എഫില്‍ തിരക്കിട്ട ചര്‍ച്ചകള്‍

കോണ്‍ഗ്രസിനു കേവല ഭൂരിപക്ഷമുള്ളതിനാല്‍ അഞ്ചു വര്‍ഷവും പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാം.

New Update
Untitled design(69)

കോട്ടയം: ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോഷി ഫിലിപ്പിന് സാധ്യതയേറുന്നു. വാകത്താനം ഡിവിഷനില്‍ നിന്നു വിജയിച്ച ജോഷി ഫിലിപ്പ് ആദ്യ ടേമില്‍ പ്രസിഡന്റാകുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന വിവരം. 

Advertisment

ഇത്തവണയും അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു പ്രസിഡന്റുമാര്‍ വരുമോ എന്നതു സംബന്ധിച്ചു യു.ഡി.എഫില്‍ തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസിനു 12 സീറ്റുകളും കേരളാ കോണ്‍ഗ്രസിനു നാലു സീറ്റുകളുമാണുള്ളത്.

കോണ്‍ഗ്രസിനു കേവല ഭൂരിപക്ഷമുള്ളതിനാല്‍ അഞ്ചു വര്‍ഷവും പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാം. എന്നാല്‍, മുന്നണി മര്യാദാകള്‍ പാലിച്ച് ഒരു ടേം കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്. 

അങ്ങനെ വന്നാല്‍,  ആദ്യ ടേമില്‍ കോണ്‍ഗ്രസും രണ്ടാം ടേമില്‍ കേരളാ കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനം പങ്കിടാനും സാധ്യതയുണ്ട്. 


സമീപ ടേമുകളിലെല്ലാം ജില്ലാ പഞ്ചായത്തില്‍  ഒന്നിലേറെ പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ട്. അധികാരം പങ്കിടേണ്ടി വന്നാല്‍ എത്ര വര്‍ഷം എന്നതില്‍ കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് ധാരണയില്‍ എത്തിയിട്ടില്ല.


പലയിടങ്ങളിലും കേരള കോൺ​ഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിന്നത്.

അവസാന നിമിഷം കോൺ​ഗ്രസാണ് സ്ഥാനാർത്ഥികളെ കണ്ടു പിടിച്ച് നൽകിയതും. എന്നിട്ടും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതിൽ കടുത്ത അതൃപ്തിയിലാണ് കോൺ​ഗ്രസ്. 

വാകത്താനം ഡിവിഷനില്‍ നിന്നു വിജയിച്ച ജോഷി ഫിലിപ്പ് ആദ്യ ടേമില്‍ പ്രസിഡന്റാകും. രണ്ടാം തവണയാണു ജോഷി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്  എത്തുക. 

2015ല്‍ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചപ്പോഴും ആദ്യ ടേമില്‍ പ്രസിഡന്റായിരുന്നു. പഞ്ചായത്ത് മെമ്പറായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാണ്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി.ജനറല്‍ സെക്രട്ടറി, ഡി.സി.സി.പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്.


12 സീറ്റുകളുള്ള കോണ്‍ഗ്രസ് തന്നെ അഞ്ചു വര്‍ഷവും പ്രസിഡന്റ പദവി വഹിക്കണമെന്ന് ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. 


പ്രസിഡന്റ് സ്ഥാനം മാറുന്നതിനെ ചൊല്ലിയുണ്ടാകുന്ന  തര്‍ക്കങ്ങള്‍ ജില്ലാ  പഞ്ചായത്തില്‍ അധികാര നഷ്ടത്തിലേക്കു വരെ നയിച്ചിട്ടുള്ള ചരിത്രമാണ് ഇതിനു കാരണം. 

കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ക്കു കൂടി പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കുമരകത്ത് അട്ടിമറി വിജയം നേടിയ  പികെ വൈശാഖിൻ്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയരുന്നത്.

രണ്ടാം  ടേമില്‍ കേരളാ കോണ്‍ഗ്രസിന് അവസരം ലഭിച്ചാല്‍ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്നു വിജയിച്ച തോമസ് കുന്നപ്പള്ളിയ്ക്കാണു മുന്‍ഗണന. 


നാലാം തവണ ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ച കുന്നപ്പള്ളി മുന്‍ പ്രസിഡന്റുമാണ്.   പാര്‍ട്ടിയ്ക്കു ലഭിക്കുന്ന വര്‍ഷങ്ങള്‍ പകുതി വീതം രണ്ടു പേര്‍ക്കും നല്‍കണമെന്നാണ് ആവശ്യം. 


വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരെത്തുമെന്നതും തീരുമാനമായിട്ടില്ല. കേരളാ കോണ്‍ഗ്രസില്‍ നിന്നു വനിതകള്‍ ആരും ജയിച്ചിട്ടില്ല. 

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ ഗ്രേസി കരിമ്പന്നൂര്‍, ബിന്ദു സെബാസ്റ്റിയന്‍ എന്നിവരില്‍ ഒരാള്‍ക്കു നറുക്കു വീണേക്കാം.

Advertisment