/sathyam/media/media_files/2025/12/17/images-2025-12-17-12-57-23.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ്റെ ഭാവി മാറി മറിയുമോ?. റീകൗണ്ടിങ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി പരാതിയിൽ കലക്ടർ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കേരളാ കോൺഗ്രസുകളുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ പോരാട്ടമായിരുന്നു കാഞ്ഞിരപ്പള്ളിയിലേത്. വോട്ട് എണ്ണി തുടങ്ങിയത് മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
ഫലം വന്നപ്പോൾ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാർഥി വിജയിച്ചു. ഫലം വന്ന ശേഷവും കാഞ്ഞിരപ്പള്ളിയിൽ രാഷ്ട്രീയ പോര് അവസാനിച്ചിട്ടില്ല.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 വാർഡിൽ ( പട്ടിമറ്റം നോർത്ത് ) ഒന്നാം ബൂത്തിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ട് എണ്ണിയതിൽ പിഴവ് സംഭവിച്ചു എന്നത് ചൂണ്ടിക്കാണിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി, റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി സമർപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിലാണ് ബൂത്തിലെ വോട്ട് വീണ്ടും എണ്ണി തിട്ടപ്പെടുത്തിയത്. ആകെ പോൾ ചെയ്ത വോട്ടും , സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടും തമ്മിൽ ചേരാതെ വന്നതോടെയാണ് പരിശോധന നടത്തിയത്.
പോളിംഗ് സമയത്ത് ആ ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായപ്പോൾ, രണ്ടാമത്തെ ബാലറ്റ് മെഷീൻ ഉപയോഗിച്ചാണ് വോട്ടിങ് പൂർത്തീകരിച്ചത്.
എന്നാൽ, കൗണ്ടിംഗ് സമയത്ത്, ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്. അധികാരികളും ബൂത്ത് ഏജന്റുമാരും ആ വലിയ അബദ്ധം തിരിച്ചറിഞ്ഞില്ല.
ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 22 വോട്ടുമാണ് ലഭിച്ചത്.
ജോളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എണ്ണാതെ പോയ രണ്ടാമത്തെ ബാലറ്റ് മെഷീനിലെ വോട്ടുകൾ ഇന്ന് എണ്ണിയപ്പോൾ, ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 47 വോട്ടുകളും ബൂത്തിൽ നിന്നും ലഭിച്ചു.
അതോടെ റീകൗണ്ടിങ് നടത്തിയപ്പോൾ പട്ടിമറ്റം ബൂത്തിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
ഒരു ബൂത്തിലെ ലീഡ് തിരുത്തിയപ്പോൾ വിജയിച്ച സ്ഥാനാർത്ഥിയായ തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച ഭൂരിപക്ഷമായ 295 വോട്ടിൽ നിന്നും ലീഡ് 135 വോട്ടുകൾ ആയി കുറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ മറ്റ് കൗണ്ടിംഗ് സ്‌റ്റേഷനുകളായ വെളളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി പരാതി നൽകി. റീകൗണ്ടിങ് കലക്ടർ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us