മോഷ്ടാക്കള്‍ക്കെതിരായ നടപടി സി.സി.ടി.വിയില്‍ ശേഖരിക്കൽ മാത്രമാക്കി  ഒതുക്കി പോലീസ്. ക്ഷേത്രങ്ങളിലടക്കം കവർച്ച നടക്കുമ്പോൾ ഒരു കേസിൽ പോലും പ്രതികളെ പിടികൂടാൻ പോലീസിന്  കഴിഞ്ഞില്ല.

New Update
59e7c8ff-b43b-476e-8c58-9e11bbab8425.jpeg

കോട്ടയം: കോട്ടയത്ത് ക്ഷേത്രങ്ങളിൽ ഉൾപ്പടെ മോഷണം വ്യാപകമാകുന്നു. ഒരു മോഷണ കേസിൽ പോലും പ്രതികളെ പിടിക്കൂടാനാകാതെ പോലീസ്. സി. സി.ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പോലീസ് സേനയ്ക്കും നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു മാസം മുൻപ് ചങ്ങനാശേരിയിൽ നടന്ന മോഷണ പരമ്പരയിൽ ഒരു കേസിൽ പോലും തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.  

Advertisment

ഏറ്റവും ഒടുവില്‍ ഇന്നലെ പാത്താമുട്ടത്തും ക്ഷേത്രത്തിലാണ്  മോഷണം നടന്നത്. എസ്.എന്‍.ഡി.പി. യോത്തിനു കീഴിലുള്ള ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയ്ക്കു  ശേഷമാണ് മോഷണമെന്നു സംശയിക്കുന്നു.

മഴയുടെ മറവില്‍ മോഷ്ടാക്കള്‍ വിഹരിക്കുമ്പോള്‍ ജനങ്ങള്‍ ആശങ്കയിലാണ്. നിരീക്ഷണ കാമറകളുള്ള സ്ഥലങ്ങളിലും പോലും മോഷണം വര്‍ധിക്കുന്നതാണ് ആശങ്കയ്ക്കു കാരണം.മെയ് 27ന് നഗരമധ്യത്തില്‍ ആറു കടകളിലാണ് മോഷണം നടന്നത്. മാമ്മന്‍മാപ്പിള ഹാളിനു സമീപമുള്ള കടകളുടെ  താഴു പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം.  മുട്ടമ്പലത്ത് ആളില്ലാത്ത വീട്ടില്‍  നിന്ന് അഞ്ചു പവനും സ്വര്‍ണവും കവര്‍ന്ന വിവരം അറിയുന്നും 27നാണ്.

ചിറ്റനാനിക്കല്‍ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.  തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തി കാണിക്കവഞ്ചി തകര്‍ത്തു മോഷണം നടന്നത് കഴിഞ്ഞ അഞ്ചിന് അര്‍ധരാത്രിയാണ്. അന്യസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്ന മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും ഇയാളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

പരുത്തുംപാറ പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കുഴിമറ്റം ഗവ. എല്‍.പി. സ്‌കൂളിലും മോഷണം നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്. വിലപ്പിടിപ്പുള്ളതൊന്നും മോഷ്ടിക്കപ്പെട്ടില്ലെങ്കിലും ഇരു സ്ഥലങ്ങളിലും ഓഫീസ് മുറി അലങ്കോലമാക്കിയ നിലയിലായിരുന്നു.
തുടര്‍ച്ചയായി മോഷണം നടക്കുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്നു ശക്തമായ നടപടികളൊന്നുമുണ്ടാകുന്നില്ലൊണ് ജനങ്ങളുടെ പരാതി.

Advertisment