കോട്ടയം: മുടങ്ങിക്കിടന്ന കോടിമത രണ്ടാം പാലത്തിന്റെ നിര്‍മാണം ഒമ്പതു വര്‍ഷത്തിനു ശേഷം പുനരാരംഭിക്കുന്നു. പഴയ കരാറുകാരനു തന്നെയാണ് അവശേഷിക്കുന്ന ഭാഗത്തിന്റെയും നിര്‍മാണ ചുമതല. ഇദ്ദേഹത്തെ നേരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പാലം നിര്‍മാണം തീരുമ്പോള്‍ ഏഴു കോടിയോളം രൂപയുടെ അധിക ചെലവുണ്ടാകും.
എം.സി. റോഡ് വികസനത്തിന്റെ ഭാഗമായും നഗരത്തിലെ ഗതാഗതക്കുരുക്കു കുറയ്ക്കാനുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കേയാണു പാലം നിര്‍മാണം തുടങ്ങിയത്. എന്നാല്‍, അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ മറച്ചുവച്ചു പണി തുടങ്ങിയതാണ് പാലത്തിന്റെ നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. 10 കോടി രൂപയ്ക്ക് അന്ന് കരാര്‍ നല്‍കുമ്പോള്‍ പാലത്തിന് ഇരുവശവും 100 മീറ്റര്‍ വീതം സ്ഥലം ഉണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് സ്ഥലം ഏറ്റെടുക്കാനാവാതെ പണി മുടങ്ങി.
ഇതിനിടെ പുറമ്പോക്കിലെ രണ്ട് കുടുംബങ്ങള്‍ ഒഴിയാതെ നിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ, പഴയ നിരക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്നായി കരാറുകാരന്‍. ഇതിനിടെ, സന്നദ്ധ സംഘടന ഇടപെട്ടു പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചു. രാഷ്ട്രീയ വിവാദങ്ങളില്‍പ്പെട്ട് വീണ്ടും പണി ഇഴഞ്ഞതോടെ പ്രതിഷേധങ്ങളും ശക്തിപ്പെട്ടു. പിന്നീട് മന്ത്രി മുഹമദ് റിയാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കി.
ഒമ്പതു വര്‍ഷം മുടങ്ങി കിടന്നതിനാല്‍ 10 കോടിയില്‍ നിര്‍മാണം പൂര്‍ത്തിയാകേണ്ടിയിരുന്ന പാലം പൂര്‍ത്തിയാകുമ്പോള്‍ 17 കോടി രൂപയാകും. 6.50 കോടിക്കാണ് പുതിയ കരാര്‍. പാലം വരുന്നതോടെ കോടിമത ഭാഗത്തെ തിരക്ക് പൂര്‍ണായും ഒഴിവാകുന്നതിനൊപ്പം മാര്‍ക്കറ്റിലേക്ക് ഭാരവാഹനങ്ങള്‍ വേഗം പ്രവേശിക്കാനും കഴിയും.