കോട്ടയം: നഗരത്തിലെ ആധുനിക അറവു ശാല മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാലുടന്‍ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നു നഗരസഭ ഇന്നു ഹൈക്കോടതിയെ അറിയിക്കും. അറവുശാല എന്നു തുറക്കാനാകുമെന്ന് 15 ദിവസത്തിനകം നഗരസഭാ സെക്രട്ടറി സത്യവാങ്ങ്മൂലം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം ഇന്ന് അവസാനിക്കാനിരിക്കേയാണു നഗരസഭയുടെ പുതിയ നീക്കം. പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ കോടതിയെ അറിയിക്കും.
പ്ലാന്റിന്റെ് പുതിയ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ തയാറാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതിക്കായി ഡി.പി.ആര്‍. ശുചിത്വമിഷന് സമര്‍പ്പിച്ചിരിക്കുകയാണ്. അറവുശാലം ഉദ്ഘാടനം ചെയ്തിട്ടു നാലുവര്‍ഷമായിട്ടും പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. ബോര്‍ഡിന്റെ ചട്ടങ്ങള്‍ പാലിക്കുന്ന രീതിയില്‍ പ്ലാന്റ് സ്ഥാപിച്ചാലേ അറവുശാല തുറക്കാനാവൂ.
പുതിയ പ്ലാന്റിനു 2.50 കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിന്റെ മൂന്നുമാസത്തെ പ്രവര്‍ത്തനച്ചെലവും ഇതിലുള്‍പ്പെടും. മൂന്നുമാസത്തെ ട്രയല്‍ റണ്ണിനുശേഷം പത്തുവര്‍ഷത്തെ അറ്റകുറ്റപ്പണിയും ഉള്‍പ്പെടുത്തിയാകും നഗരസഭ കരാറില്‍ ഏര്‍പ്പെടുക. സിവില്‍ ജോലികള്‍ക്ക് അഞ്ചുവര്‍ഷത്തെയും മെക്കാനിക്കല്‍, ഇലക്ര്ടിക്കല്‍ ഉപകരണങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെയും വാറന്റി ഉണ്ടാവും. അറവുശാലയിലെ എല്ലാ തരം മലിനജലവും പ്ലാന്റില്‍ ശുദ്ധീകരിക്കപ്പെടും. ഈ ജലം അറവുശാല വൃത്തിയാക്കാനോ ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജിങ്ങിനോ ഉപയോഗിക്കാനാവും.
ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ നല്‍കിയ ആദ്യ ഡി.പി.ആറില്‍ അപാകതകളുണ്ടായിരുന്നു. ഡി.പി.ആര്‍ ശുചിത്വമിഷന്‍ മടക്കിയതിനെതുടര്‍ന്ന് തുടര്‍ന്ന് വീണ്ടും ഭേദഗി വരുത്തി തയാറാക്കുകയായിരുന്നു. ലാന്‍ഡ് വാല്യു സര്‍ട്ടിഫിക്കറ്റ് കൂടി കിട്ടിയാലേ മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ് എ.ഒ.സി ലഭ്യമാവൂ. ഇതിനായി താലൂക്കില്‍ കത്തുനല്‍കിയിട്ടുണ്ട്. അറവുശാല പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ മീറ്റ് ഇന്‍ഡസ്ട്രീസ് വെയല്‍ഫെയര്‍ അസോസിയേഷന്റെ പരാതിയെത്തുടര്‍ന്നാണ് എന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുള്ള സത്യവാങ്ങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.