പാമ്പാടി : പാറമടയിൽ വൻ തോതിൽ മാംസാവശിഷ്ടങ്ങളടക്കം നിക്ഷേപിക്കുന്നു. പകർച്ചവ്യാധി ഭീഷണിയിൽ ഒരു കൂട്ടം നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു. വൻ തോതിൽ പാറമടയിൽ മാലിന്യം തള്ളിയതോടെ രൂക്ഷമായ വേനലിൽ കുടിവെള്ള സ്രോതസായ സമീപത്തെ കിണറുകൾ ഉൾപ്പടെ മലിനമായ അവസ്ഥയിലാണ്.
പാമ്പാടി പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന 2 ഏക്കർ പാറമടയിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ മുൻപ് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നതായും സമീപവാസികളുടെ കിണറുകളിലെ കുടിവെള്ളം മോശമാവുകയും ചെയ്തതായാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ വർഷം മേയിൽ നാട്ടുകാർ നൽകിയ പരാതിയിൽ വകുപ്പ് പരിശോധന നടത്തുകയും പാറമടയുടെ ഉടമസ്ഥന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കുറച്ചുനാൾ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ വീണ്ടും വാഹനങ്ങളിൽ മാംസ അവശിഷ്ടങ്ങളുൾപ്പടെ പാറമടയിൽ നിക്ഷേപിക്കുകയാണെന്നുമാണ് നാട്ടുകാർ പറയുന്നു.
കിണറിലെ ജലം മലിനമാകുന്നുവെന്നും പ്രദശം പകർച്ചവ്യാധി ഭീഷണിയും നേരിടുന്നുണ്ടെന്നും ഉടനടി പരിഹാരമുണ്ടാകണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.