Advertisment

പാചക വാതക സിലിണ്ടറിൻ്റെ ദുരുപയോഗം തടയാന്‍ ഏർപ്പെടുത്തിയ കണക്ഷന്‍ മസ്റ്ററിങ്ങിനായി പാചക വാതക  വിതരണ ഏജന്‍സികളില്‍ വൻ തിരക്ക്. തിരക്കിനു പിന്നിൽ അടുത്ത മാസം സിലിണ്ടര്‍ ലഭിക്കില്ലെന്ന ആശങ്ക.  കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതോടെ വയോധികരും രോഗികളും ബുദ്ധിമുട്ടിൽ.

New Update
gas cylindccer.jpg

കോട്ടയം: അടുത്ത മാസം സിലിണ്ടര്‍ ലഭിക്കില്ലെന്ന ആശങ്ക പാചക വാതക സിലിണ്ടറിലെ ദുരുപയോഗം തടയാന്‍ കണക്ഷന്‍ മസ്റ്ററിങ്ങിനായി (ഇ.കെ.വൈ.സി. അപ്‌ഡേഷന്‍)നായി പാചക വാതക  വിതരണ ഏജന്‍സികളില്‍ വൻ തിരക്ക്. അവസാനതീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുമ്പോഴും അടുത്ത മാസം സിലിണ്ടര്‍ ലഭിക്കില്ലെന്ന പ്രചാരണത്തെ തുടർന്ന് നിരവധി ഉപഭോക്താക്കളാണ് എജന്‍സികളിലേക്ക് എത്തുന്നത്.

Advertisment

തിരക്കേറിയതോടെ, പല ഏജന്‍സികള്‍ക്കു മുന്നിലും ക്യൂ രൂപപ്പെട്ടു തുടങ്ങി. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതു വയോധികരെയും രോഗികളെയും ബുദ്ധിമുട്ടിലാകുന്നുമുണ്ട്. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാല്‍ ഇവര്‍ നേരിട്ട് ഏജന്‍സി ഓഫിസുകളില്‍ എത്തേണ്ട സ്ഥിതിയാണ്. ഇതാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഓണ്‍ലൈനിലൂടെയും വിവരങ്ങള്‍ പുതുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുെണ്ടങ്കിലും മുതിര്‍ന്നവര്‍ക്ക് ഇതിനു കഴിയാത്ത സ്ഥിതിയാണ്.

ഏജന്‍സികള്‍ ഓണ്‍ലൈനിലുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള സൈറ്റ് ഉപയോഗിച്ചാണു മസ്റ്ററിങ് നടത്തുന്നത്. പലപ്പോഴും ഇന്‍ര്‍നൈറ്റ് തടസപ്പെടുന്നതു നടപടികള്‍ വൈകിക്കുന്നുണ്ട്. മസ്റ്ററിങ് നടത്താനെത്തുന്നവരില്‍ ഏറെപ്പേരുടെയും ബുക്കിലെ പേരു മാറ്റേണ്ട സാഹചര്യവും നിലനില്‍ക്കുന്നു. നിലവിലുള്ള ഉടമ മരണപെട്ടെങ്കിലും പേര് മാറാതെ കിടക്കുന്നതിനാല്‍ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാതെ മസ്റ്ററിങ് നടത്താനാവില്ല. ഇവര്‍ ഇതും ചെയ്യേണ്ടിവരുന്നു. ഇതും വൈകലിനു കാരണമാകുന്നു. പള്ളിക്കത്തോട്ടില്‍ ഉള്‍പ്പെടെ അടുത്തിടെ നിര്‍ത്തിപ്പോയ ഏജന്‍സികളിലെ ഉപയോക്താക്കള്‍ എവിടെയാണ് എത്തേണ്ടതെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. അപ്‌ഡേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കണക്ഷന്‍ എടുത്ത വേളയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അപ്‌ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷന്‍ എടുത്തവര്‍ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കില്‍ മറ്റൊരാളുടെ പേരില്‍ കണക്ഷന്‍ മാറ്റി വേണം മസ്റ്ററിങ് നടത്താന്‍. മരണപ്പെട്ടവരുടെ പേരിലാണ് കണക്ഷനെങ്കില്‍ അവകാശിയുടെ പേരിലേക്ക് മാറ്റിവേണം മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍.

കണ്‍സ്യൂമര്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള ഫോണ്‍ എന്നിവയുമായി എത്തി വേണം അപ്‌ഡേഷന്‍ നടത്താന്‍.അതേസമയം, ചെറുപ്പക്കാരിലധികവും വിതരണ കമ്പനികളുടെ ആപ്പിലുടെയുടെയാണ് മസ്റ്ററിങ് നടത്തുന്നത്. ഇതിനായി കമ്പനികളുടെ ആപ്പും ആധാര്‍ ഫേസ് റെക്കഗ്‌നേഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. ഇതിലൂടെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതായി ഇവര്‍ പറയുന്നു.

എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഫോണില്‍ സന്ദേശം ലഭിക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. ഇതില്‍ വ്യക്തത നല്‍കാന്‍ ഗ്യാസ് എജന്‍സികള്‍ക്കും കഴിയുന്നില്ല. ആപ്പില്‍ തന്നെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്ന സന്ദേശം ലഭിക്കുന്നതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ക്ക് ഇടയില്ലെന്നാണ് ഇവര്‍ പറയുന്നത്. മസ്റ്ററിങ് നടത്തുന്നതിന് ഉപയോക്താക്കള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും ഏജന്‍സി അധികൃതര്‍ പറയുന്നു. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.

Advertisment