കോട്ടയം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ശൗചാലയത്തിലെ മലിന ജലം സ്റ്റാന്‍ഡിലേക്ക് ഒഴുക്കി. വലഞ്ഞു യാത്രാക്കാര്‍. സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശൗചാലയങ്ങളിലെ മാലിന്യങ്ങളാണ് പമ്പിനു സമീപം സ്റ്റാന്‍ഡ് പരിസരത്തു തന്നെ ഒഴുക്കിയത്. ഇതേ തുടര്‍ന്നു പരിസരമാകെ പടര്‍ന്നു ദുര്‍ഗന്ധം വമിച്ചു. സ്റ്റാന്‍ഡിനുള്ളിലെ ഇരുചക്ര വാഹന പാര്‍ക്കിങ് ഭാഗത്തേക്ക് അടക്കം ഇവ ഒഴുകിയെത്തി.
മാലിന്യത്തില്‍ ഇരുന്ന കാക്കകളും മറ്റു പക്ഷികളും സമീപത്തെ ഇരുചക്ര വാഹനങ്ങളിലും, നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളിലും വന്നിരുന്നതും ബുദ്ധിമുട്ടിലാക്കി. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നു കലക്ടര്‍, നഗരസഭ തുടങ്ങിയവരെ വിവരം അറിയിച്ചു.പിന്നാലെ മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു. എന്നാല്‍, മലിന ജലം സ്റ്റാന്‍ഡിലേക്കു തുറന്നുവിടുകയായിരുന്ന ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്. മുന്‍പൂം സ്റ്റാന്‍ഡില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
പൊതുടോയ്‌ലെറ്റുകളുടെ കരാറെടുത്തവരാണു മാലിന്യം ഒഴുക്കിയതെന്ന് ആരോപണവും ഉയരുന്നുണ്ട്. തിയേറ്റര്‍ റോഡിലേയ്ക്കും ഇത്തരത്തില്‍ മാലിന്യം ഒഴുക്കിവിടുന്നതു നിത്യസംഭവമാണ്. കലക്ടര്‍, നഗരസഭാധികൃതര്‍ എന്നിവര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയതിനെ തുടർന്നാണ് മാലിന്യം ഒഴുകിയ ഭാഗം മണ്ണിട്ട് മൂടി തടിതപ്പിയത്.