കടുത്തുരുത്തി : മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബീസാ ക്ലബ് ഹോട്ടലിന് മുന്നിലെ റവന്യൂ ഭൂമിയിൽ നിന്ന കുറ്റൻ പ്ലാവ് ഉണങ്ങിയതിന് പിന്നിൽ ക്ലബ് ഉടമയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പരിസ്ഥിതി -നീതി സംരക്ഷണ സമിതി പ്രവർത്തകർ ക്ലബ്ബിന് മുൻപിൽ സമരം നടത്തി. അനാവശ്യ സമരമാണെന്ന് പറഞ്ഞ് ക്ലബ് ഉടമ ഷാജിമോൻ ജോർജ് രംഗത്തെത്തിയതോടെ സമരക്കാരും ഷാജിമോനും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി ഇരുകൂട്ടരെയും നീക്കുകയായിരുന്നു. ഷാജിയുടെ ബിസ്സാ ക്ലബ് ഹൗസ് എന്ന സ്ഥാപനത്തിൻറെ മുന്നിലെ പ്ലാവ് കരിഞ്ഞ് പോയതിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച രാവിലെ ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ സമരവുമായി എത്തിയത്.
ഇത് ചോദ്യം ചെയ്ത് ഷാജിമോനും കൂട്ടാളികളും കൈമുട്ട് കൊണ്ട് അക്രമിക്കുകയായിരുന്നെന്ന് പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫ് പറഞ്ഞു. ഷാജി മോൻ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി വനിത പരിസ്ഥിതി പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് പോലീസിൽ പരാതി നൽകി. പരിസ്ഥിതി നിതി സംരക്ഷണ സമിതി ഭാരവാഹിയും പരിസ്ഥിതി പ്രവർത്തകയുമായ പ്രൊഫ. കുസുമം ജോസഫ്, എം എം സ്കറിയ, കുഞ്ഞുമോൻ പുളിക്കൻ, വി സി സുനിൽ, യു എൻ മനോഹരൻ, സി ജെ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.