പെരുവ: രണ്ട് സ്ഥലങ്ങളിലായി വാഹനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമം. രണ്ടും പാരാജയപ്പെട്ടു. ഇന്നലെ ഉച്ചക്ക് പെരുവ ഗുഡ്സ് ഓട്ടോസ്റ്റാൻഡിലും, കുറുവേലിപ്പാലത്തിന് സമീപവുമാണ് സംഭവം. ഒരാളെ പിടികൂടിയെങ്കിലും പോലീസ് പറഞ്ഞയക്കുകയായിരുന്നു.
ഉച്ചക്ക് 12 ഓടെ പെരുവ സ്റ്റാൻഡിൽ കിടന്ന മിനി പിക് അപ് വാനാണ് തമിഴ് നാട്ടുകാരൻ എടുത്തു കൊണ്ട് പോയത്. വാഹനം എടുത്ത് മാറ്റിയതോടെ ഡ്രൈവർമാർ ബഹളം വച്ച് തടഞ്ഞു നിർത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വെള്ളൂർ പോലീസ് മദ്യലഹരിയിലായിരുന്ന തമിഴ് നാട്ടുകാരനെ ബന്ധുക്കളെ വിളിച്ച് വരുത്തി പറഞ്ഞയക്കുകയായിരുന്നു.
വൈകുന്നേരം അഞ്ചോടെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ഓട്ടോ അപകടത്തിൽപ്പെട്ടതോടെ വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നു. പെരുവ തലയോലപ്പറമ്പ് റോഡിൽ കുറുവേലിപ്പാലത്തിന് സമീപം പാടത്തേക്ക് ഇറക്കി നിർത്തിയിരുന്ന ഓട്ടോയാണ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
കാരിക്കോട് മ്യളയംകോട് എം.സി.രാജുവിൻ്റെ ഓട്ടോറിക്ഷയാണ് കടത്തികൊണ്ട് പോകാൻ ശ്രമിച്ചത്. പാടത്തിന് സമീപം നിർത്തിയിട്ട ശേഷം പുല്ലു മുറിക്കാൻ പോയ സമയത്താണ് സംഭവം. പുല്ലുമായെത്തിയ രാജു ഓട്ടോറിക്ഷ കാണാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് സമീപത്തെ കുഴിയിലേക്ക് ഓട്ടോ ചരിഞ്ഞ് നിൽക്കുന്നത് കാണുന്നത്. കുഴിയിലേക്ക് വീണ ഓട്ടോ കയറ്റാൻ പറ്റാത്തത് മൂലം മോഷ്ടാവ് ഉപേക്ഷിച്ച് പോയതാകാമെന്ന് കരുതുന്നു. വെള്ളൂർ പോലീസിൽ പരാതി നൽകി.