കോട്ടയം: കമ്പത്ത് കാറിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ വാർത്തയിൽ നടുങ്ങി നാട്. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളും വാകത്താനത്ത് വാടകയ്‌ക്ക് താമസിക്കുന്നവരുമായ ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരെയാണ് കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കാണാനില്ലായിരുന്നു. വാകത്താനം പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകനായ ജോര്‍ജ് പി. സ്‌കറിയയ്‌ക്ക് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് അയല്‍വാസി പറയുന്നത്. ബാങ്ക് വായ്പയും സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങിയ വായ്പയും ഇതിലുണ്ട്.
വീടും സ്ഥലവും വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നതിലെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പിന്നീട് തുണിക്കടയും വിജയം കാണാതെ വന്നതോടെ കുടുംബം ഏറെ വിഷത്തിലായിരുന്നു.
തുണിക്കച്ചവടം തകർന്നതോടെ മീനടം തോട്ടക്കാട്ടെ വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെയാണ് മൂവരെയും കാണാതാവുന്നത്. വീട്ടിൽ നിന്നു പോകുന്നതിന് മുൻപ് വളർത്തുമൃഗങ്ങളെ തുറന്നു വിട്ട ശേഷമാണ് മൂവരും വീട് വിട്ടത്. നിരവധി വളർത്തുമൃഗങ്ങളെ അഖിൽ വീട്ടിൽ വളർത്തിയിരുന്നു. ഇതിനിടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് വാകത്താനം പോലീസിൽ പരാതി നൽകിയത്.
പിന്നീടാണ്, കമ്പം - കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിനകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടായ് ഗ്രാന്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതും കോട്ടയം രജിസ്‌ട്രേഷനിലുളള (കെഎല്‍ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതും. കമ്പത്തെ തെളിവെടുപ്പടക്കം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുകയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.