എരുമേലി: സർക്കാർ മൃഗാശുപത്രി പ്രവർത്തിക്കുന്നത് കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ, വളർത്തു മൃഗങ്ങളെ കൺസൾട്ടിങ് മുറിയിൽ എത്തിച്ച് പരിശോധിക്കാൻ വഴിയില്ലാതെ വന്നതോടെ ഡോക്ടറുടെ പരിശോധന താഴെയിറങ്ങി വന്ന്. ആവശ്യത്തിന് മരുന്നും ഒരു ഡോക്ടറും ഉണ്ടായിട്ടും യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാതെയാണ് എരുമേലിയിലെ സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം. പഞ്ചായത്ത് ഓഫീസിന് അടുത്ത് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിൽ രണ്ടാം നിലയിലാണ് ഗവ. വെറ്ററിനറി ആശുപത്രിയുള്ളത്.
രോഗികളായി കൊണ്ടുവരുന്ന വളർത്തുമൃഗങ്ങളെ എങ്ങനെ രണ്ടാം നിലയിൽ എത്തിക്കുമെന്ന് ഉടമസ്ഥർ ചോദിക്കുന്നു. ഡോക്ടർ താഴെ ഇറങ്ങിവന്ന് വേണം പരിശോധന നടത്താൻ.
പക്ഷേ, കിടത്തി പരിശോധിക്കാനുള്ള മേശയോ അതിനുള്ള ഒരു മുറിയോ പോലും താഴത്തെ നിലയിൽ ഇല്ല. രണ്ടാം നിലയിൽ ഇടുങ്ങിയ രണ്ട് മുറിയിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഒന്നിൽ ഡോക്ടറുടെ കൺസൾട്ടിംഗും മറ്റൊരു റൂമിൽ ഫാർമസിയുമാണുള്ളത്. അവശേഷിക്കുന്ന ഇടം നടകൾ കയറി വരുമ്പോഴുള്ള ചെറിയ വരാന്തയാണ്. വരുന്ന ആളുകളും എത്തിക്കുന്ന മൃഗങ്ങളും നിൽക്കേണ്ടത് ഈ ചെറിയ വരാന്തയിലാണ്. നട കയറാൻ മടികാട്ടുന്ന നായ്ക്കുട്ടികളെയും മറ്റും ഡോക്ടർ നട ഇറങ്ങിവന്ന് പരിശോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ പഞ്ചായത്തിൽ മറ്റൊരു ആശുപത്രി കൂടി മുക്കൂട്ടുതറയിൽ പ്രവർത്തിക്കുന്നതിനാൽ ഇതേ ഡോക്ടർ തന്നെയാണ് അവിടെയും എത്തേണ്ടത്.