കോട്ടയം: വയനാടിന് കൈത്താങ്ങായി കോട്ടയവും.
ജില്ലയിലെ നിരവധി സന്നദ്ധ സംഘടനകൾ ഇതിനോടകം തന്നെ വയനാട് ദുരന്ത ഭൂമിയിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ച് കയറ്റി അയക്കുന്നത്. ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കുവാൻ സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുകൾ കുടുക്ക പൊടിച്ച് വയനാട് ജനതക്കായ് നൽകാനായി ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയ
ഐദിൻ എന്ന കൊച്ചു മിടുക്കൻ മുതൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നു ചേർന്നു പ്രവർത്തിക്കുന്ന കാഴ്ചയാണ് കോട്ടയത്തു നിന്നുള്ളത്.
മഴക്കോട്ട്, ചെളിയിൽ നടക്കാൻ ഉപയോഗിക്കുന്ന ഷൂസ്, കൈയുറ, കേടാകാത്ത ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ കലക്ഷൻ പോയിൻ്റുകൾ കേന്ദ്രീകരിച്ച് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി വയനാടിന് പുറപ്പെട്ടുകഴിഞ്ഞു.
ഇന്ന് ഈരാറ്റുപേട്ട - കാഞ്ഞിരപ്പളളി റൂട്ടിൽ ഓടുന്ന ബസുകൾ അവരുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി നൽകുമെന്ന് അറിയിച്ചു. അൽ അമീൻ, ആമീസ്,വെൽക്കം, ഗ്ലോബൽ, ഫാത്തിമ എന്നീ ബസുകൾ ആണ് ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്. ഇത്തരത്തിൽ നിരവധി ആളുകളാണ് തങ്ങൾക്കൊണ്ട് ആവുന്ന സഹായം വയനാട്ടിലെ ദുരന്ത ബാധിതർക്ക് എത്തിച്ചു നൽകുന്നത്.