ഏറ്റുമാനൂർ: ഏറ്റുമാനൂർ തിരുവത്സവത്തിന്റെ ഭാഗമായുള്ള ഏഴരപ്പൊന്നാന ദർശിച്ച് ഭക്തർ. ഏറ്റുമാനൂർ ഉത്സവത്തിന്റെ എട്ടാം ഉത്സവദിനത്തിൽ രാത്രി 12ന് ആസ്ഥാനമണ്ഡപത്തിൽ ആയിരുന്നു ദർശനം.
വർഷത്തിൽ ഒരിക്കലാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടക്കുക. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാനകൾ എഴുന്നള്ളുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.
ശ്രീകോവിലിൽനിന്ന് മഹാദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ദർശനം ആരംഭിച്ചത്. നട തുറന്നതോടെ മണ്ഡപത്തിനുമുന്നിൽ സ്ഥാപിച്ച ചെമ്പിൽ കഴകക്കാർ പൊന്നിൻകുടം വച്ചു.
ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യകാണിക്ക അർപ്പിച്ചു. തുടർന്ന് ഭക്തർ കാണിക്കയർപ്പിച്ചു. വെള്ളി പുലർച്ചെ രണ്ടോടെ പൊന്നാനകളെ മതിൽക്കകത്ത് എഴുന്നള്ളിച്ചു.