മൂന്നിലവ്: മൂന്നിലവിലെ അപകടാവസ്ഥയിലായിരുന്ന കടവുപുഴ പാലം തകര്‍ന്നു വീണതോടെ ദുരിതത്തിലായി ജനങ്ങള്‍. മാണി സി. കാപ്പന്‍ എം.എല്‍.എയ്‌ക്കെതിരെ വിമര്‍ശനവുമായി എല്‍.ഡി.എഫ്.
പാലം പണിയാന്‍ 4.30 കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നു മാണി സി. കാപ്പന്‍ അനുവധിച്ചിരുന്നു. തുടര്‍ന്ന് നാട്ടില്‍ മുഴുവന്‍ ഫ്‌ളക്‌സ് വെക്കുകയും അനുമോദനവുമൊക്കെ സംഘടിപ്പിച്ചെങ്കിലും പാലം പണിയുന്ന കാര്യം മാത്രം നടന്നില്ല.
എന്നാല്‍, ഇക്കാര്യം സര്‍ക്കാരിനുമേല്‍ പഴിചാരാനാണ് എം.എല്‍.എ ശ്രമിച്ചതെന്നുമാണ് എല്‍.ഡി.എഫ്. ആരോപിക്കുന്നത്.
ഫ്‌ളകസ് അടിച്ചു എം.എല്‍.എ തങ്ങളെ പറ്റിക്കുകയായിരുന്നു. മാണി സി കാപ്പന്‍ തന്നെയാണ് മൂന്നിലവ് പാലത്തിന് അനുവദിച്ച തുക റദ്ദാക്കിയത്.
ആറു മാസം മുന്‍പു ഒരു സോയില്‍ ടെസ്റ്റ് ഒക്കെ സംഘടിപ്പിച്ചു എം.എല്‍.എ വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചു.
ഇപ്പോള്‍ പറയുന്നത് ചില്ലിച്ചി പാലത്തിന് അനുവദിച്ച തുക വകമാറ്റുമെന്നാണ്. എന്നാല്‍, ഇതും തട്ടിപ്പാണെന്നും എല്‍.ഡി.എഫ് മൂന്നിലവ് കണ്‍വീനര്‍ അജിത് ജോര്‍ജ് ആരോപിച്ചു.
യാത്രാ പ്രശ്‌നം രൂക്ഷമായിരുന്ന കാലത്ത് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായിരുന്ന കെ.എം. മാണിയാണ് എട്ടു കോടിരൂപ ചെലവഴിച്ച് കടുവുപുഴ റോഡ് നിര്‍മിക്കുന്നത്.
മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇല്ലാതായത്.
വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്‌കൂളിലെ നിരവധി കുട്ടികളും സ്‌കൂള്‍ ബസും യാത്ര ചെയ്തിരുന്നതാണ്.
യാത്രാമാര്‍ഗ ഇല്ലാതായതോടെ മൂന്നിലവ് ടൗണിലേക്കും സ്‌കൂളിലേക്കും ഒക്കെ പോകണമെങ്കില്‍ 20 കിലോ മീറ്റര്‍ ചുറ്റിവേണം. പാലം ഇല്ലാതായതോടെ 500 രൂപ സ്‌കൂള്‍ ബസിനു കൊടുത്തിരുന്നവര്‍ ചുറ്റിവളഞ്ഞു പോകുന്നതുകാരണം 1500 രൂപയാണ് ചെലവിടുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പാലം പണിയുടെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാണ് ജനങ്ങളുടെ തീരുമാനം. പാലം പുനര്‍നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് ഇന്നു പഞ്ചായത്ത് ഓഫീസ് പടിക്കല്‍ എല്‍.ഡി.എഫ് ധര്‍ണ നടത്തുന്നുണ്ട്.