കോട്ടയം: കോട്ടയം നഗരസഭയിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി എൽഡിഎഫിലെ ദീപാമോൾ തെരഞ്ഞെടുക്കപ്പെട്ടു.
ദീപാമോൾക്ക് അഞ്ച് വോട്ടും യുഡിഎഫ് സ്ഥാനാർഥി ലിസി കുര്യന് രണ്ട് വോട്ടും ലഭിച്ചു. യുഡിഎഫിലെ നാലംഗങ്ങളിൽ ലിസി കുര്യൻ, ജയമോൾ ജോസഫ് എന്നിവർ മാത്രമാണ് പങ്കെടുത്തത്. ധന്യ ഗിരീഷ്, ലിസി മണിമല എന്നിവർ വിട്ടുനിന്നു.
യുഡിഎഫിലെ സ്ഥിരംസമിതി അധ്യക്ഷർ കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് രണ്ട് യുഡിഎഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചത്.
പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ പി ആർ സോന, വികസനകാര്യ അധ്യക്ഷ ബിന്ദു സന്തോഷ്‌കുമാർ എന്നിവർക്ക് രണ്ട് വർഷമായിരുന്നു കാലാവധി നൽകിയിരുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഇവർ മാറാതെ തുടരുകയാണ്.
പല കാര്യങ്ങൾക്കൊപ്പം, ഇതിന്റെ പേരിലും യുഡിഎഫിൽ ചേരിതിരിഞ്ഞുള്ള തർക്കമുണ്ട്. ഇതിനിടെയാണ് ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് മത്സരം നടന്നതും യുഡിഎഫിലെ രണ്ടംഗങ്ങൾ വിട്ടുനിന്നതും.