കോട്ടയം: മലയോര മേഖലകളില്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കി മൂപ്ലിവണ്ടുകള്‍. വേനല്‍മഴ പെയ്തതിനു ശേഷമാണ് വണ്ടുകളുടെ ശല്യം കൂടി വരുന്നത്.
ഇവ ദേഹത്തു തട്ടിയാൽ സഹിക്കാനാവാത്ത ചൊറിച്ചിലാണ് സമ്മാനിക്കുന്നത്. കൊച്ചു കുട്ടികള്‍ ഉള്ളവരാണ് വണ്ടിന്റെ ശല്യം കൂടുതല്‍ അനുഭവിക്കുന്നത്.
കിടക്കയിലും മറ്റും അറിയാതെപ്പെട്ട് പോയാല്‍ ദേഹം തടിച്ചു വീര്‍ക്കുന്നു അവസ്ഥയുണ്ടാകും.
മേൽക്കൂരകളിലും ചുവരുകളിലും കൂട്ടത്തോടെ ഇടം പിടിക്കുന്ന മുപ്ലിവണ്ടുകള്‍ കാരണം മലയോര ജനതയ്ക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല.
ഓടുകളിലും മറ്റും പറ്റിക്കൂടുന്ന ഇവ അടുക്കളയില്‍ ഭക്ഷണ പാത്രത്തിൽ വീണ് ഭക്ഷണം പോലും ഉപയോഗശൂന്യമാക്കുന്നണ്ട്. ഇവ ഉറങ്ങിക്കിടക്കുമ്പോള്‍ ആളുകളുടെ ചെവിയില്‍ കയറാന്‍ പോലുമുള്ള സാധ്യതയേറെയാണ്.
പിന്നാലെ രാത്രി ആശുപത്രിയിലേക്ക് ഓടേണ്ട അവസ്ഥയുണ്ട്. റബര്‍ത്തോട്ടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇപ്പോള്‍ ഇലകള്‍ കിളിര്‍ക്കുന്ന മരങ്ങളിലും കണ്ടു വരുന്നു.
റബര്‍മരത്തില്‍നിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, റബറിന്റെ കരിയിലകള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. മുപ്ലിവണ്ടിന്റെ ശല്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറവായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വണ്ടിനെ തുരത്താന്‍ ചില മരുന്നുകളുണ്ടങ്കിലും ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
മരുന്നുകളിലെ വിഷാംശം മറ്റു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇവ വരാതിരിക്കാനുള്ള ഏക മാര്‍ഗം ലൈറ്റ് തെളിക്കാതിരിക്കുക എന്നതാണ്.
അതും പ്രായോഗികമല്ല. ചെറിയ വിടവുകളില്‍പോലും ഒളിച്ചിരിക്കുന്ന വണ്ടുകളെ പകല്‍നേരങ്ങളില്‍ കാണാനാവില്ല. ശക്തമായ മഴ പെയ്താല്‍ ഇവ ഇല്ലാതാകുന്നതാണ് മുന്‍കാലങ്ങളിലെ അനുഭവമെന്നു നാട്ടുകാർ പറയുന്നു.