കോട്ടയം: സഹോദരനെ സ്‌കൂളില്‍ ചേര്‍ത്ത് മടങ്ങുന്നവഴി കാര്‍ കുളത്തില്‍ വീണു മരിച്ച മലയില്‍ ചന്ദ്രന്‍കുന്നേല്‍ ജെറിന്റെ സംസ്‌കാരം ഇന്ന്.
മൃതദേഹം രാവിലെ ഒൻപതിന് പ്രവിത്താനത്തെ തറവാട്ടു വീട്ടിൽ എത്തിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ ആരംഭിച്ച് സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 7 ന് പള്ളിക്കത്തോട്ടിലെ ചല്ലോലിയില്‍ കാര്‍ കുളത്തിലേക്ക് പതിച്ചായിരുന്നു ജെറിൻ്റെ ജീവൻ നഷ്ടമായത്. കുടുംബത്തോടൊപ്പം അനുജന്‍ ജസ്റ്റിനെ റാന്നിയിലെ സ്‌കൂളില്‍ ചേര്‍ത്തു മടങ്ങി വരുമ്പോഴായിരുന്നു അപകടം.
പിതാവ് ജെയിംസും മതാവ് ബീനയും ജെറിനും ചേര്‍ന്നാണു സഹോദരന്‍ ജസ്റ്റിനെ റാന്നിയിലെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയത്. അഡ്മിഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ജസ്റ്റിനെ ഹോസ്റ്റലിലാക്കി മടങ്ങിയതാണ്.
ഡ്രൈവറും ഇവരോടൊപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പാണ് ജെറിന്‍ കാര്‍ ഓടിക്കാന്‍ കയറിയത്.
ചല്ലോലിയിലെത്തിയപ്പോള്‍ വലത്തേയ്ക്ക് ഇളമ്പള്ളിയ്ക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍ വഴി തെറ്റിയെന്നു മനസിലാക്കി പെട്ടെന്ന് ഇടത്തേയ്ക്ക് വെട്ടിച്ച് ആനിക്കാട് റോഡിലേക്ക് തിരിച്ചപ്പോളാണ് കാര്‍ റോഡരികിലെ കുടിവെള്ള കുളത്തിലേക്ക് പതിച്ചത്.
ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി മൂന്നുപേരെ രക്ഷപെടുത്തി.
ജെറിന്‍ കാറിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയാണ് ജെറിനെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ജെറിന്റെ ജീവന്‍ നഷ്ടമായിരുന്നു.