കോട്ടയം: വഴിയോരങ്ങളിലെ കൂറ്റന്‍ തണല്‍ മരങ്ങള്‍ പലതും മരണക്കെണിയൊരുക്കുന്നു.
സ്വകാര്യ വ്യക്തികൾ തങ്ങളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് അധികൃതർ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതല്ലാതെ നടപടിയെടുക്കാന്‍ വൈകുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്ന ഭരണകൂടവും തങ്ങള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല.
ഇന്നലെ ചുങ്കത്തിന് അപകടത്തിനു കാരണമായ മരം മുറിച്ച് നീക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അപകടം ഉണ്ടായതോടെ മരം മുറിക്കാനുള്ള നടപടിക്രമം പൂര്‍ത്തിയായിരുന്നു എന്ന വിശദീകരണമമാണ് അധികൃതര്‍ നല്‍കുന്നത്.
മറ്റു റോഡുകളിലും സമാന അവസ്ഥയാണുള്ളത്. കെ.കെ. റോഡില്‍ പൊന്‍കുന്നം മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളില്‍ ഒന്നിലേറെ സ്ഥലങ്ങളിലെ പുറമ്പോക്കിലെയും സമീപ പുരയിടങ്ങളിലെയും മരങ്ങള്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നുണ്ട്.
നാട്ടകം പോളിടെക്നിക് വളപ്പിലെ മരം എം.സി. റോഡിലെ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നതായുള്ള പരാതികള്‍ക്കും പഴക്കമേറെ.
നീലിമംഗലത്തിനു സമീപവും ഇത്തരത്തില്‍ മരത്തിന്റെ ചില്ലകള്‍ അപകട ഭീഷണിയാകുന്നുണ്ട്.
കോട്ടയം - കുമരകം റോഡിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
മരത്തിന്റെ ചെറിയ ചില്ലപോലും തിരക്കേറിയ റോഡിലേക്കു വീണാല്‍ വന്‍ അപകടത്തിനു കാരണമാകും.
പുറമ്പോക്കിലെ വന്‍ മരങ്ങള്‍ ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത് ചങ്ങനാശേരി വാഴൂര്‍ റോഡിലാണ്. കൂറ്റന്‍ ആഞ്ഞിലികള്‍, മാവ് ഉള്‍പ്പെടെയുള്ള മരങ്ങളാണ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നിലകൊള്ളുന്നത്.
എല്ലാ വര്‍ഷവും മരമോ, മരത്തിന്റെ ശിഖരമോ വീണു റോഡില്‍ അപകടങ്ങളുണ്ടാകാറുമുണ്ട്. അധികൃതരുടെ അനാസ്ഥയും പരിസ്ഥിതി പ്രേമികളുടെ എതിര്‍പ്പും പലപ്പോഴും അപകടകരമായ മരങ്ങള്‍ വെട്ടിനീക്കുന്നതിനു തടസമാകാറുണ്ട്.