എരുമേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശാപമോക്ഷം. നിർമാണം പൂർത്തിയാക്കിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിയമക്കുരുക്കില്‍ പെട്ടതു ഒന്നര വര്‍ഷം. ഓഫീസ് തുറക്കുന്നതിനു തടസങ്ങള്‍ ഇല്ലെന്നു ഹൈക്കോടതി. എരുമേലി വിമാനത്താവളത്തിനും ശബരി റെയില്‍വേയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ജോലികള്‍ക്ക് ഓഫീസ് ഉപകരിക്കും

നിലവില്‍ പതിറ്റാണ്ടുകളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

New Update
1001031710

കോട്ടയം: ഒന്നര വര്‍ഷമായി നിയമ കുരുക്കില്‍പ്പെട്ടു കിടന്ന എരുമേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇനി തുറന്നു പ്രവര്‍ത്തിക്കാം.

Advertisment

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിര്‍ദിഷ്ട എരുമേലി വിമാനത്താവള പദ്ധതി, ശബരി റെയില്‍വേ പദ്ധതി എന്നിവയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ജോലികള്‍ക്ക് ഓഫീസ് ഉപകരിക്കും.

നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനമായപ്പോള്‍ ഹൈക്കോടതിയില്‍ കേസില്‍ കുരുങ്ങി കഴിഞ്ഞ ഒന്നര വര്‍ഷമായി എരുമേലി തെക്ക് വില്ലേജിന്റെ സ്മാര്‍ട്ട് ഓഫീസ് കെട്ടിടം അടഞ്ഞുകിടക്കുകയായിരുന്നു.

ഇപ്പോള്‍ കെട്ടിടം കാടുകയറി നശിച്ച നിലയിലാണ്. വീണ്ടും കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കണമെങ്കില്‍  ലക്ഷങ്ങള്‍ മുടക്കണം.  പുതിയ കെട്ടിടം നിര്‍മിച്ച സ്ഥലം ദേവസ്വം വക ആണെന്നായിരുന്നു ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി.

എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ഇല്ലന്ന് കോടതി സംശയം പ്രകടിപ്പിച്ചതോടെ  കേസ് കഴിഞ്ഞ ദിവസം  തീര്‍പ്പാക്കുകയായിരുന്നു എന്നു  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു.

റവന്യു ഭൂമി ആണെന്ന സര്‍ക്കാര്‍ വാദം പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കോടതി നിര്‍ദേശം നല്‍കിയാണ് കേസ് തീര്‍പ്പാക്കിയത്.

കോട്ടയം ജില്ലാ കലക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തില്‍ നിന്നും പത്ത് സെന്റ് ഭൂമി റവന്യു വകുപ്പിന് വിട്ടുനല്‍കി ആണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിര്‍മിച്ചത്.

 മുന്‍ കളക്ടര്‍ ഡോ. പി കെ ജയശ്രീ ആണ് സ്ഥലം ഏറ്റെടുത്തു കൈമാറിയത്. അന്ന് പരിശോധിച്ച രേഖകള്‍ തന്നെയാണ് നിലവിലുള്ളത്.

ഇത് വീണ്ടും പരിശോധിച്ച് വ്യക്തത വരുത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്നും സ്ഥലം റവന്യു ഭൂമി ആണെന്ന് നേരത്തെ ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട് ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി കെട്ടിടം തുറന്ന് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

എരുമേലിയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ സ്ഥലത്തിനോട് ചേര്‍ന്നാണ് വില്ലേജ് ഓഫിസ് നിര്‍മിച്ചിട്ടുള്ളത്.

 ഇതിനായി സ്ഥലം ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിട്ടപ്പോള്‍ ആക്ഷേപങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നെങ്കിലും ആക്ഷേപങ്ങള്‍ ലഭിച്ചില്ല.

തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടന നോട്ടീസ് ആയപ്പോള്‍ ആണ് ഹൈക്കോടതിയില്‍ കേസെത്തുകയും ഉദ്ഘാടനം നടത്തി കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കോടതിയില്‍ നിന്ന് വിലക്ക് ഉണ്ടായതും.

നിലവില്‍ പതിറ്റാണ്ടുകളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ അസൗകര്യങ്ങള്‍ ഏറെയാണ്.  പുതിയ കെട്ടിടത്തിലേക്കു മാറുന്നതോടെ ദുരിതത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.