കോട്ടയം: കോട്ടയത്ത് വീശിയ കാറ്റിന് മണിക്കൂറില്‍ 61 കിലോമീറ്ററിന് മുകളില്‍ വേഗതയാണ് ഉണ്ടായിരുന്നത്. കുമരകത്ത് കാറ്റിന് 52 കിലോമീറ്ററിന് മുകളില്‍ വേഗതയും.
കാറ്റിന് ശക്തി കൂടിയതോടെ വ്യാപക നാശനഷ്ടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍
അഞ്ചു വീടുകളാണ് കാറ്റിൽ മരം വീണു നശിച്ചത്.
ഒരു വീടിനു മുകളില്‍ മരം വീണ് കിടപ്പുരോഗിയായ വീട്ടമ്മയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുമ്മനം പെരുമ്പള്ളിയില്‍ വേണുഗോപാലന്‍ നായരുടെ വീടിനു മുകളിലാണു മരം വീണത്.
വീടിന്റെ ഭിത്തി തകരുകയും ചെയ്തു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിയമ്മയ്ക്ക് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്മനം തട്ടാപ്പറമ്പില്‍ മനോജിന്റെ വീടിനു മുകളിലേക്ക് ജാതിയാണ് മറിഞ്ഞു വീണത്.
വീടിന്റെ രണ്ട് വശത്തേയ്ക്കും ജാതിമരം മറിഞ്ഞ് വീണ് അടുക്കളയ്ക്കും, ബെഡ്റൂമിനും കേടുപാടുകള്‍ സംഭവിച്ചു. കുമ്മനം വടക്കേടത്ത് മാലിയില്‍ നൗഷാദ്, കദളിപ്പറമ്പില്‍ സലാഹുദീൻ, കുമ്മനം ദാറുല്‍അസ്ഹയില്‍ സെയ്ദുമുഹമ്മദിൻ എന്നിവരുടെ വീടുകളും മരം വീണു തകർന്നു.
ഭാഗ്യം കൊണ്ടാണ് പലയിടത്തും വന്‍ ദുരന്തം ഒഴിവായത്.