കോട്ടയം: ജൂണ്‍ ഒന്നു മുതലുള്ള കണക്കു പ്രകാരം കാലവര്‍ഷ മഴ കുറഞ്ഞു. ജില്ലയില്‍ ഇതുവരെ പെയ്ത കാലവര്‍ഷ മഴയില്‍ രേഖപ്പെടുത്തിയത് 20 ശതമാനത്തിന്റെ കുറവാണ്.
എന്നാല്‍, മഴക്കുറവിലും നാശനഷ്ട കണക്ക് ഇരട്ടിയാണ്. മഴ വീണ്ടും ശക്തമാകുന്നതോടെ ആശങ്കയും വര്‍ധിക്കുന്നു. ശനിയാഴ്ച രാത്രി മുതല്‍ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുകയാണ്.
അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ലെങ്കിലും മഴ ശക്തമായി തുടര്‍ന്നാണു താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാകും.
പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഇതുവരെയും ആദ്യ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തി നേടിയിട്ടില്ല.
താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാകുന്നതിനു മുമ്പേ അടുത്ത മഴയും വെള്ളവുമെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു.
നിലവില്‍ രണ്ടു ദിവസം കൂടിയാണു മഴ മുന്നറിയിപ്പുള്ളത്. ഇന്നു പുലർച്ചെ വരെ ജില്ലയില്‍ വ്യാപകമായി മഴ പെയ്തിരുന്നു.
പലയിടങ്ങളിലും കാറ്റ് കനത്ത നാശം വിതയ്ക്കുകയും ചെയ്തു. മരം വീണ് ഒരു മരണവും സംഭവിച്ചു.
ശക്തമായ മഴ മലയോരങ്ങളിലും ആശങ്കയ്ക്കു കാരണമാവുകയാണ്. മലയോരമേഖലയില്‍ ചെറിയ മണ്ണടിച്ചിലുകള്‍ ഉണ്ടായി വീടുകള്‍ അപകടാവസ്ഥയിലാണ്.
മാടപ്പള്ളിയില്‍ കനത്ത മഴയില്‍ കുന്നിടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായിരുന്നു.
മാടപ്പള്ളി ഇറ്റലി മഠത്തിനു സമീപം മരിയന്‍ ലൈനില്‍ ചിറപ്പുരയിടത്ത് ജോര്‍ജ് തോമസിന്റെ വീട്ടിലേക്കാണ് വീടിന്റെ പിറക് വശത്തുള്ള കുന്നിടിഞ്ഞ് മണ്ണും കൂറ്റന്‍ കല്ലുകളും പതിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വീടിന് കാര്യമായ നാശനഷ്ടമുണ്ടായില്ല.
താഴേക്ക് പതിച്ച കല്ലുകള്‍ വീണ് പിറകിലെ ശൗചാലയ മുറി തകര്‍ന്നു.
കുന്നിന്റെ ബാക്കി ഭാഗവും ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. പ്രദേശത്ത് 14 വീടുകള്‍ ഉണ്ട്. 11 വീടുകളും അപകടഭീഷണിയിലാണ്.
വീടുകളേ ഇരിക്കുന്നവശവും ഏകദേശം 50 അടിയോളം ഉയരത്തില്‍ മണ്ണ് എടുത്തിട്ടുണ്ട്.
ഇവിടെയുള്ള കുടുംബങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.