കോട്ടയം: കോട്ടയത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ അല്‍പ്പം കുഴപ്പക്കാരാ.. നഗര മധ്യത്തില്‍ സ്വകാര്യബസ് ജീവനക്കാരുടെ ഏറ്റുമുട്ടല്‍ പതിവാകുന്നു.
കഴിഞ്ഞ ദിവസം ചിങ്ങവനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തണ്ടപ്ര - വിജയലക്ഷ്മി ബസ് ജീവനക്കാര്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പു തിരുനക്കര ബസ് സ്റ്റാന്‍ഡിലും ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇതിനിടെ സ്വകാര്യ ബസുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ജീവനക്കാരനെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്നു മര്‍ദിച്ചതായി പരാതി ഉന്നയിച്ചിരുന്നു.
പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാതാ ബസിലെ മുന്‍ ജീവനക്കാരന്‍ താമരക്കാട് സ്വദേശി ബെനറ്റിനെയാണ് (29) ഒരു സംഘം ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി ഉന്നയിച്ചത്.
ജൂണ്‍ 17 ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് രാമപുരത്ത് വച്ചാണ് ഒരു സംഘം ആക്രമിച്ചത്.
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് സ്വകാര്യ ബസിന്റെ മത്സര ഓട്ടം, സ്‌കൂട്ടര്‍ യാത്രികന്റെ ജീവനെടുത്തത്.
കടുത്തുരത്തി സെന്‍ട്രല്‍ ജങ്ഷനിലെ വലിയ പാലത്തിലാണ് അപകടം.
കടുത്തുരുത്തി മാന്നാര്‍ കൊരക്കാല മണിയപ്പന്‍ (64) ആണു മരിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ചു പോവുകയായിരുന്ന മണിയപ്പനെ പുറയില്‍ നിന്നും എത്തിയ ബസ് പിടിച്ചു വിത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിനും പാലത്തിന്റെ കൈവരികള്‍ക്കിടെയിലുമക പെട്ടു ഞെരിഞ്ഞമര്‍ന്നാണു മരിച്ചത്.
കോട്ടയത്ത് നിന്നും വൈക്കത്തിനു സര്‍വീസ് നടത്തുകയായിരുന്ന എം ആന്റ് എം ബസാണ് അപകടമുണ്ടാക്കിയത്.
മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ബസ് പാലത്തോട് ചേര്‍ത്തു സ്‌കൂട്ടറും യാത്രക്കാരനെയും ഞെരിച്ചമര്‍ത്തുകയായിരുന്നു.
ഒന്നോ രണ്ടോ യാത്രക്കാരെ കൂടുതല്‍ കിട്ടാനായി സ്വകാര്യ ബസുകളുടെ മത്സരിച്ചോട്ടവും സ്വകാര്യ ബസുകാര്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
എം.സി. റോഡിലും കെ.കെ. റോഡിലുമെല്ലാം ഇത്തരത്തില്‍ സ്വകാര്യ ബസുകള്‍ പായുന്നതായി യാത്രക്കാരുടെ പരാതി.
ഇതിനൊപ്പം ജീവനക്കാര്‍ അശ്രദ്ധമായി യാത്രക്കാരെ കൈകാര്യം ചെയ്യുന്നതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ആഴ്ചകൾക്കു മുൻപ് കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്നു വീഴുകയും ഇതേ ബസ് കയറി യാത്രക്കാരി മരിയ്ക്കുകയും ചെയ്തിരുന്നു.
മൂന്നു മാസം മുമ്പ് നാഗമ്പടത്തുണ്ടായ അപകടത്തില്‍ കുമാരനല്ലൂര്‍ സ്വദേശിയായ യുവാവിന്റെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
മിനിറ്റുകളുടെ ഇടവേളകളില്‍ നഗരത്തിലേക്കു ബസുകളുള്ള റൂട്ടുകളിലാണു ജീവനക്കാര്‍ക്കു ധൃതിയും അശ്രദ്ധയുമേറുന്നത്.
ഓരോ സ്റ്റോപ്പില്‍ നിന്നും കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിനായി പായുന്നതാണ് അപകടത്തില്‍ കലാശിക്കുന്നത്.