തെരഞ്ഞെടുപ്പ് പോരാട്ടം. കോട്ടയം നഗരസഭയില്‍ ഇന്നു ചിത്രം വ്യക്തമാകും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും ഇന്ന് തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാടേ അവഗണിച്ചെന്ന ആക്ഷേപവുമായി യൂത്ത്കോണ്‍ഗ്രസ്

നിലവിലെ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, മുന്‍ അധ്യക്ഷരായ എം.പി. സന്തോഷ് കുമാര്‍, ബിന്ദു സന്തോഷ് കുമാര്‍ എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

New Update
img(102)

കോട്ടയം: നഗരസഭയില്‍ സീറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. യു.ഡി.എഫില്‍ സീറ്റ് വിഭജന, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും പുരോഗമിക്കുകയാണ്. 

Advertisment

കോണ്‍ഗ്രസ് - 48,  മുസ്ലീം ലീഗ് -3, കേരളാ കോണ്‍ഗ്രസ് -2 എന്നിങ്ങനെ വിഭജനം പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. കേരളാ കോണ്‍ഗ്രസിനു കഴിഞ്ഞ തവണ ഒരു സീറ്റാണു നല്‍കിയിരുന്നത്. ഇത്തവണ ആര്‍.എസ്.പിയും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പട്ടികയും പൂര്‍ത്തിയാക്കിയിട്ടില്ല. കെ.പി.സി.സി. സെക്രട്ടറി, മുന്‍ അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്തുണ്ട്. 


നിലവിലെ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, മുന്‍ അധ്യക്ഷരായ എം.പി. സന്തോഷ് കുമാര്‍, ബിന്ദു സന്തോഷ് കുമാര്‍ എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. 

നിലവിലെ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാറിന്റെ ഭാര്യ ഇത്തവണ മത്സര രംഗത്തുണ്ടാകും. അതേസമയം, ഒന്നിലേറെ വാര്‍ഡുകളില്‍ ഒന്നിലേറെ പേര്‍ സീറ്റിനായി പിടിമുറുക്കുന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.


നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാടേ അവഗണിച്ചെന്ന ആക്ഷേപവുമായി യൂത്ത്കോണ്‍ഗ്രസിനും ഉണ്ട്. പരസ്യ പ്രതികരണത്തിലേക്ക് ഇല്ലെങ്കിലും സീറ്റ് നിഷേധത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം. 


നിലവിലെ ധാരണ പ്രകാരം, യൂത്ത് കോണ്‍ഗ്രസ് ലേബലില്‍ ഒരു സീറ്റാണു നല്‍കിയിരിക്കുന്നതത്രേ. അതാകട്ടെ വിജയ സാധ്യത കുറഞ്ഞ വാര്‍ഡും.

വിജയ സാധ്യതയുള്ള ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് യൂത്ത്കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ഇവര്‍ പോലും അറിയാതെ ഈ വാര്‍ഡുകളിലേക്കു സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയായിരുന്നു.

അതേസമയം, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. തര്‍ക്കം തീരാതെ യു.ഡി.എഫ്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും. ബി.ജെ.പിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയും ഉടന്‍ പ്രഖ്യാപിക്കും.


മുന്നു മുന്നണികളുടെയും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. യു.ഡി.എഫ്. ചിലയിടങ്ങളില്‍ വിമത ഭീഷണി ഭയക്കുന്നുണ്ട്.


എല്‍.ഡി.എഫില്‍ സി.പി.എം -37, സി.പി.ഐ -8, കേരളാ കോണ്‍ഗ്രസ് -എം -5, ആര്‍.ജെ.ഡി. -1, കേരളാ കോണ്‍ഗ്രസ് -സ്‌കറിയ തോമസ് -1, എന്‍.സി.പി. എസ്. -1 എന്നിങ്ങനെയാണു സീറ്റ് വിഭജനം. 

സ്ഥാനാര്‍ഥികളെ ഇന്ന് ഉച്ചയ്ക്ക് എല്‍.ഡി.എഫ്.നേതൃത്വം പ്രഖ്യാപിക്കും. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ സി.എന്‍. സത്യനേശന്‍, ടി.എന്‍. സരസമ്മാള്‍, ഷീജ അനില്‍ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്. സിറ്റിങ്ങ് കൗണ്‍സിലര്‍മാരും മുന്‍ കൗണ്‍സിലര്‍മാരും മത്സര രംഗത്തുണ്ടാകും.

Advertisment