മുളക്കുളത്ത് മൂന്നു മുന്നണിക്കും തലവേദനയായി വിമതന്മാര്‍. മുന്നണി നേതൃത്വം ആശങ്കയിൽ. വിമതൻമാർ വോട്ട് പിടിക്കാതിരിക്കാൻ നീക്കങ്ങളുമായി പാർട്ടികൾ.

പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും പിൻമാറാൻ വിമതൻമാർ തയാറായില്ല

New Update
election

കടുത്തുരുത്തി: മുളക്കുളത്ത് മൂന്നു മുന്നണിക്കും തലവേദനയായി വിമതന്മാര്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുന്നു.

Advertisment

മൂന്നു പഞ്ചായത്തിലും വിമതൻമാരുള്ള ജില്ലയിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് മുളക്കുളം. 

പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും പിൻമാറാൻ വിമതൻമാർ തയാറായില്ല.

മുളക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സി.പി.എം. കീഴൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ആറാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ നിലവിലെ പഞ്ചായത്ത് അംഗവും എട്ടാം വാര്‍ഡില്‍ ബി.ഡി.ജെ.എസുമാണ് മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സര രംഗത്തുള്ളത്.

എല്‍.ഡി.എഫ്. മുന്നണിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ 14-ാം വാര്‍ഡിലാണു സി.പി.എം. കീഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ ജോര്‍ജുകുട്ടി ആനക്കുഴി മത്സര രംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു ജോര്‍ജുകുട്ടി മത്സരിക്കുന്നത്.

ഇവിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് എമ്മിലെ ജോബി ജോസഫാണ്. ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു റിബലായാണ് നിലവിലെ മൂന്നാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ എ.കെ. ഗോപാലന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അവിടെ കോണ്‍ഗ്രസിലെ ജിജിമോന്‍ മാത്യുവാണു യു.ഡി.എഫ് സ്ഥാനാര്‍ഥി.

എന്‍.ഡി.എ മുന്നണിയില്‍ 8-ാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി എം.വി. കുട്ടപ്പനെതിരെ  ബി.ഡി.ജെഎസിലെ കെ.എം ശശിയും മത്സര രംഗത്തുണ്ട്.

 അതേസമയം, വിമതൻമാർ വോട്ട് പിടിക്കാതിരിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് മുന്നണികൾ. വിമതൻമാർ ഉള്ള വാർഡുകളിൽ ശക്തമായ പ്രചാരണമാണ് പാർട്ടികൾ നടത്തുന്നത്.

Advertisment