/sathyam/media/media_files/2025/09/18/neerajkkal-2025-09-18-17-01-15.jpg)
കടുത്തുരുത്തി: നാട്ടുകാർക്ക് ദുരിതമായി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ പ്രവർത്തിക്കുന്ന നീരാക്കൽ ലാറ്റക്‌സ് കമ്പനി പ്രദേശവാസികൾ നാളെ ഉപരോധിക്കും. ഇവിടെ നിന്നും ഒഴുകുന്ന മലിനജലം നാട്ടുകാരെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രദേശവാസികൾ ലാറ്റക്സ്ആ കമ്പനി ഉപരോധിക്കുന്നത്.
സെപ്റ്റംബർ ഒന്നിന് പ്രദേശവാസികൾ മുട്ടുചിറയിൽ നിന്നും പദയാത്രയായി കടുത്തുരുത്തിയിൽ എത്തി പഞ്ചായത്തിന് ഭീമ ഹർജി നൽകിയ ശേഷവും ഫാക്ടറിയിൽ നിന്നുള്ള മലിന ജലം തോടുകളിലേക്ക് ഒഴുക്കിവിടുന്നുവെന്നും ഇവർ പറഞ്ഞു. പഞ്ചായത്ത്, ലൈസൻസ് നൽകാതെ പ്രവർത്തനാനുമതി നിഷേധിച്ച് സ്റ്റോപ്പ് മെമ്മോ നൽകുകയും പൊലുഷൻ കൺട്രോൾ ബോർഡ് ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടും അധികാരികളുടെ മൗന സമ്മതത്തോടെ ഈ കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ശനിയാഴ്ച രാവിലെ 10ന് ഫാക്ടറിയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ സി. ആർ. നീലകണ്‌ഠൻ ഉദ്ഘാടനം ചെയ്യും. മനശ്ശാസ്ത്ര വിദഗ്‌ധനും കൗൺസിലറുമായ ദിലീപ് കൈതക്കൽ, പ്രാദേശിക സമരനേതാക്കളായ പരിസ്ഥിതി സംരക്ഷണ സമിതി കൺവീനർ സിറിയക് വർഗ്ഗീസ് മേലുകുന്നേൽ, അഡ്വ. അശ്വതി റോയ് വെട്ടിക്കത്തടത്തിൽ, സവിത ശശികുമാർ വലിയനിപ്പ്, ലൈസമ്മ ജോസ് കച്ചോലകാലായിൽ, വിൻസൻ്റ് ചിറയിൽ എന്നിവർ പ്രസംഗിക്കും.