കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ രണ്ടാംഘട്ട പരിശോധനയും പൂർത്തിയായി. ഏപ്രിൽ 16 വരെയുള്ള ചെലവുകണക്കാണ് പരിശോധിച്ചത്.
ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിശോധന.
95 ലക്ഷം രൂപയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കു പരമാവധി ചെലവഴിക്കാവുന്നത്. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച് ഷാഡോ ഒബ്സർവേഷൻ രജിസ്റ്റർ(എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും ചെലവുരജിസ്റ്റർ പരിപാലിക്കുന്നുണ്ട്. ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും പരിശോധിച്ചാണ് ചെലവു നിർണയിക്കുന്നത്. ഏപ്രിൽ 23നാണ് അവസാനവട്ട ചെലവു പരിശോധന.