/sathyam/media/media_files/2025/10/22/students-2025-10-22-15-57-45.jpg)
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വേണമെന്നാവശ്യം ഉയരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം നാളെ ഉച്ചയ്ക്കു മൂന്നിനു മുന്‍പ് എന്നത് ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് എന്നാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നത്.
ജില്ലയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ആരംഭിക്കുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നു മുതലാണ്. ഇതോടെ ഉച്ചയ്ക്കു ശേഷം വിദ്യാര്‍ഥികള്‍ വലയും.
ഈ സാഹചര്യം ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 23,24 തിയതികളിൽ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ ക്രമീകരണം വരുത്തുമെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചിരുന്നു.
വ്യാഴാഴ്ച ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞു മൂന്നിനു മുന്‍പായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, 24 നു കോട്ടയം താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവര്‍ത്തനം ആരംഭിക്കുകയും വേണമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം, രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു പോലീസ് ജില്ലയിൽ ഒരുക്കുന്നതു കര്‍ശന ഗതാഗത നിയന്ത്രണവും സുരക്ഷയുമാണ്.
നാളെ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ഗതാഗത ക്രമീകരണം രാത്രി ഏഴു വരെ തുടരും.
24ന് രാവിലെ ആറു മുതല്‍ 11 വരെയും കോട്ടയത്തു ഗതാഗത നിയന്ത്രണമുണ്ട്.
രണ്ടു ദിവസവും നിശ്ചിത സമയങ്ങളില്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കില്ല. ബസുകള്‍ അകത്തേക്കു കയറ്റുകയോ ഇവിടെനിന്നു സര്‍വീസ് ആരംഭിക്കുകയോ ചെയ്യില്ല. തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും.
കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും തിരുനക്കര, കഞ്ഞിക്കുഴി, ബേക്കര്‍ ജങ്ങ്ഷന്‍, നാഗമ്പടം എന്നിവിടങ്ങളിലും ഓട്ടോ കാര്‍ ടാക്സി സ്റ്റാന്‍ഡുകളും പ്രവര്‍ത്തിക്കില്ല.
കോട്ടയം- കുമരകം റോഡില്‍ വശങ്ങളിലെ പാര്‍ക്കിങ്ങും പ്രധാന കവലകളിലെ ഓട്ടോ കാര്‍ ടാക്സി സ്റ്റാന്‍ഡുകളും അനുവദിക്കില്ല. തട്ടുകടകളും വഴിയോര കച്ചവടവും നിരോധിച്ചിട്ടുണ്ട്.
കുമരകത്ത് സുക്ഷയേറെയും. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി തീര്‍ത്തു.
ഹോട്ടലും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. കുമകരത്തുള്ള വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ഹോംസ്റ്റേ, റിസോര്‍ട്ട്, ഹൗസ്ബോട്ട് എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ചിട്ടുണ്ട്.
റിസോര്‍ട്ടുകളിലേതുള്‍പ്പെടെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും നടന്നു. ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ എല്ലാ സ്റ്റാഫും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
രാഷ്ട്രപതി താമസിക്കുന്ന ഹോട്ടലിന്റെ മുന്‍ ഭാഗത്ത് ഹൗസ് ബോട്ടുകള്‍ക്കും സ്പീഡ് ബോട്ടുകള്‍ക്കും യാത്രയും നിരോധിച്ചിട്ടുണ്ട്.