Advertisment

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് തിരുവുത്സവം ശനിയാഴ്ച മുതല്‍..

New Update
MARANGATTUPALLI.jpg

കോട്ടയം:  മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവത്തിന്  ശനിയാഴ്ച അരങ്ങുണരും. വെെകിട്ട് ദീപാരാധനയ്ക്കു ശേഷം തിരുവരങ്ങില്‍ തിരി തെളിയുന്നതോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ആണ്ടൂര്‍ `ശിവം' കെെകൊട്ടികളി സംഘത്തിന്‍റേതാണ് ആദ്യ പരിപാടി. തുടര്‍ന്ന് ഭക്തി ഗാനസുധ.

Advertisment

 മാര്‍ച്ച് 23, 24, 25 തിയതികളിലായി  കെെകൊട്ടിക്കളി,തിരുവാതിര കളി, ഭക്തി ഗാനസുധ, പിന്നല്‍-കോല്‍ തിരുവാതിര, യോഗാ നാട്യം, കരോക്കെ ഗാനമേള, പാറപ്പനാല്‍ കൊട്ടാരത്തില്‍നിന്ന് ടൗണ്‍ വഴിയുള്ള താലപ്പൊലി ഘോഷയാത്ര തുടങ്ങിയവയും ഗരുഡന്‍ പറവ, മയിലാട്ടം, മേളം  തുടങ്ങിയവ ഇക്കൊല്ലത്തെ ഉത്സവത്തിനു മാറ്റു കൂട്ടും.

മീനപൂര ദിവസം പതിവായുള്ള കലംകരിയ്ക്കല്‍- നിവേദ്യ  വഴിപാടുകള്‍ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് 12-ന് നടക്കുന്ന `പൂരം ഇടി' ഈ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ മാത്രം പ്രത്യേകമായുള്ള ആചാരപരമായ ചടങ്ങാണ്. ഈ സമയത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. തുടര്‍ന്നു നട അടച്ചാല്‍ പിന്നെ അന്നേ ദിവസം മറ്റുള്ളവര്‍ക്കും ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം നിഷിദ്ധമാണ്‌. വെെകിട്ട് ദീപാരാധനയോ വഴിപാടുകളോ  ഉണ്ടാവില്ല.

25-ന് നടക്കുന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തി പ്രവീണ്‍ തിരുമേനിയും  പ്രധാന കാര്‍മ്മികത്വം വഹിക്കും. കലശദിനത്തില്‍ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും വെെകിട്ടും   ഭക്തര്‍ക്കായി  പ്രസാദ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.

അന്ന്  വെെകിട്ട് പാറപ്പനാല്‍ കൊട്ടാരത്തില്‍നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങളും ഗരുഡന്‍ , മയില്‍ നൃത്തം തുടങ്ങിയവയും അണിനിരക്കുമെന്ന് പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ.സുധീഷ് ,കണ്‍വീനര്‍ കെ.കെ. നാരായണന്‍  എന്നിവര്‍  അറിയിച്ചു.

Advertisment