കോട്ടയം: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന മാതാവിനെ 18 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. പൊന്‍കുന്നം ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോളെന്ന് വിളിക്കുന്ന ഓമന (57) യാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
2004ലാണ് ഓമന നവജാതശിശുവിനെ കൊന്നത്. മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളി. കേസില്‍ അറസ്റ്റിലായ ഓമന, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ 18 വർഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
വിവിധ കേസുകളിൽ കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങിയ ഒളിവിൽ കഴിയുന്നവരെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.