/sathyam/media/media_files/2025/09/08/photos197-2025-09-08-12-53-32.jpg)
മുണ്ടക്കയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കു പിന്നാലെ.
കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തില് സൗമ്യ (33), ഭാര്യാ മാതാവ് ബീന നന്ദന്‍ (65) എന്നിവര്‍ക്ക് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പുഞ്ചവയല്‍ ടൗണിനു സമീപമാണ് സംഭവം.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നു പ്രശ്നം പരിഹരിച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു.
എന്നാല്‍ ഇതിനു ശേഷം സൗമ്യയും ബീന നന്ദനും വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം എത്തിയപ്പോള്‍ പ്രദീപ് ഇവരെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ ആക്രമണത്തില്‍ ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് ബീനയെയും സൗമ്യയെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
തുടര്‍ന്നു പ്രദീപ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു. പിന്നീട് വൈകിട്ട് മൂന്നു മണിയോടെ പ്രദീപിനെ പുഞ്ചവലയിലിന് സമീപമുള്ള തേക്ക് കൂപ്പില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാളുകളായി വിജയവാഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു പ്രദീപ്.
സൗമ്യയും മക്കളായ പൂജ, പുണ്യ എന്നിവരും പ്രദീപിനൊപ്പം അവിടെയായിരുന്നു താമസം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ സൗമ്യ തിരിച്ചെത്തുകയായിരുന്നു.