ഒടുവിൽ മുസ്ലീം ലീഗിന് വഴങ്ങി യു.ഡി.എഫ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകും. ലീഗ് ചോദിച്ച മുണ്ടക്കയം, എരുമേലി സീറ്റുകൾ നൽകാനാവില്ലെന്ന് കോൺഗ്രസ്. പകരം സീറ്റ് ലീഗ് കണ്ടെത്തേണ്ടിവരും. തലനാട് ഡിവിഷന്‍ സംബന്ധിച്ച് കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാവുന്നു

മുണ്ടക്കയം, എരുമേലി സീറ്റുകളില്‍ ഒന്നു വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം.എന്നാല്‍, ഈ രണ്ടു സീറ്റുകളും നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് ലീഗിനെ അറിയിച്ചിട്ടുണ്ട്.

New Update
924715-muslim-league-and-congress

കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ മുസ്ലീം ലീഗിന് വഴങ്ങി യു.ഡി.എഫ്. യു.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിലാണ് മുസ്ലിം ലീഗിനു സീറ്റ് നൽകാൻ തീരുമാനിച്ചത്.  

Advertisment

കോണ്‍ഗ്രസ് - 14, കേരള കോണ്‍ഗ്രസ്  -8,  മുസ്ലീം ലീഗ് -1  എന്നിങ്ങനെയാണു സീറ്റ് വിഭജന ധാരണ. എന്നാല്‍ തലനാട് സീറ്റ് സംബന്ധിച്ചു കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്.


സീറ്റ് ചര്‍ച്ചയില്‍ തുടക്കം മുതല്‍ ഇത്തവണ മത്സരിക്കാന്‍ ഒരു ഡിവിഷന്‍ വേണമെന്ന് ആവശ്യത്തിലായിരുന്നു ലീഗ്. ഇതേ തുടര്‍ന്നു പലവട്ടം ചര്‍ച്ചകള്‍ തടസപ്പെടുകയും ചെയ്തിരുന്നു.  


മുണ്ടക്കയം, എരുമേലി സീറ്റുകളില്‍ ഒന്നു വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം.എന്നാല്‍, ഈ രണ്ടു സീറ്റുകളും നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് ലീഗിനെ അറിയിച്ചിട്ടുണ്ട്.

ഏതു സീറ്റാണു ലഭിക്കുന്നതെങ്കിലും മത്സരിക്കുമെന്നു ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ പറഞ്ഞു. അതേസമയം ,തലനാട് ഡിവിഷന്‍ സംബന്ധിച്ച് കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാവുകയാണ്.

 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ കേരളാ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച അലസി പിരിഞ്ഞു.

കഴിഞ്ഞതവണത്തെ എട്ടു സീറ്റ് എന്നതില്‍ ഒതുങ്ങാം എന്നും പകരം തലനാട് സീറ്റ് വേണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


എന്നാല്‍, വിട്ടു നല്‍കാന്‍ ആവില്ലെന്ന ഉറച്ച നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. സ്ഥാനാര്‍ഥിയെ വരെ തീരുമാനിച്ചെന്നു കേരളാ കോണ്‍ഗ്രസ് അറിയിച്ചിട്ടും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നു ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമാകും കേരളാ കോണ്‍ഗ്രസിന്റെ തുടര്‍ തീരുമാനങ്ങള്‍.


ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും പ്രചാരണത്തിനു തയാറെടുക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിലും സ്ഥാനാര്‍ഥി നിര്‍ണയം അനന്തമായി നീളുകയാണ്. പല ഡിവിഷനുകളിലേക്കും ഒന്നിലേറെ പേരുകള്‍ ഉയരുന്നതും പരിഗണിക്കുന്നവര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതും ചര്‍ച്ചകള്‍ നീളാന്‍ കാരണമാകുന്നു.

Advertisment