കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പാലായിൽ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോൺഗ്രസ്സ് ഇന്ന് പാർട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം രാജശേഖരൻ പറഞ്ഞു.
അത് കൊണ്ട് തന്നെ യഥാർത്ഥ കേരള കോൺഗ്രെസ്സുകാർ വോട്ട് ചെയ്യേണ്ടത് തുഷാർ വെള്ളാപ്പള്ളിക്ക് ആയിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
400 ൽ പരം സീറ്റുകൾ നേടി എന്‍ഡിഎ വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പുണ്ടെന്നും എല്ലാ വിഭാഗത്തിൽ ഉള്ള ആളുകളെയും ഒരു പോലെ കാണാൻ കഴിയുന്ന ഒരേ ഒരു സർക്കാർ ആണ് നരേന്ദ്രമോദി സർക്കാർ എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.അധികാരത്തിൽ വന്നാൽ കേരളത്തിലെ ഏറ്റവും വികസിതമായ ജില്ലയായി കോട്ടയത്തെ മാറ്റുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
എന്‍ഡിഎയുടെ പാലാ ഇലക്ഷൻ ഓഫീസിന്റെ ഉദ്ഘാടനവും കൺവെൻഷന് ശേഷം നടന്നു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ രൺജീത് മീനാഭവൻ അദ്ധ്യക്ഷനായിരുന്നു.
ബി ഡി ജെ എസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ, എൻ.കെ.ശശികുമാർ, ബി.വിജയകുമാർ, സുമിത്ത് ജോർജ്ജ്, എ.പി.ജയപ്രകാശ്, അനീഷ് പുല്ലുവേലിൽ, എല്‍ജെപി ജില്ലാ പ്രസിഡൻ്റ് പ്രകാശ് മംഗലത്തിൽ, നാഷ്ണലിസ്റ്റ് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനീഷ് ഇരട്ടയാനി, സോമശേഖരൻ തച്ചേട്ട്, സുരേഷ് ഇട്ടിക്കുന്നേൽ, ബിനീഷ് ചൂണ്ടച്ചേരി, സരീഷ് കുമാർ, ബിഡ്സൺ മല്ലികശ്ശേരി തുടങ്ങി ബി ജെ പി യുടെയും ബി ഡി ജെ എസ്സിൻ്റെയും മറ്റ് ഘടകകക്ഷികളുടെയും സംസ്ഥാന ജില്ല മണ്ഡലം ഭാരവാഹികൾ സംസാരിച്ചു.