തെരഞ്ഞെടുപ്പ് അടുത്തതോടെ കാട്ടു പന്നിയെ കൊന്നൊടുക്കുന്നത് ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍. ഷൂട്ടര്‍മാര്‍ക്കായി മെമ്പര്‍മാരുടെയും സ്ഥാനാർഥി മോഹികളുടെയും നേട്ടോട്ടം. വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കു മാത്രമേ വോട്ടുള്ളൂ എന്നു ജനങ്ങളും.

വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കു മാത്രമേ വോട്ടുള്ളൂ എന്നു ജനങ്ങളും പറയുന്നു

New Update
wild pig

കോട്ടയം: ഷൂട്ടര്‍മാരെ തേടിയിറങ്ങി ജനപ്രതിനിധികള്‍... തെരഞ്ഞെടുപ്പ് അടുത്തതോടെ തദ്ദേശ സ്ഥാപനങ്ങള്‍ വന്യജീവ സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വേട്ടയാടുന്നത് ശക്തമാക്കിയിരിക്കുകയാണ്.

Advertisment

വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കു മാത്രമേ വോട്ടുള്ളൂ എന്നു ജനങ്ങളും പറയുന്നു. വന്യജീവി സംഘര്‍ഷ മേഖലകളില്‍ പ്രതിഷേധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ സ്ഥാനാര്‍ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകായണ്.

ഷൂട്ടര്‍മാരെ കിട്ടാത്തതിനാല്‍ ഇതര ജില്ലകളില്‍ പോലും പോയി ഷൂട്ടര്‍മാരെ കൊണ്ടു വരാനും മെമ്പര്‍മാരും സ്ഥാനാർഥി മോഹികളും തയാറാണ്.

ജനവാസമേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയശേഷം സംസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബര്‍ വരെ വെടിവെച്ചുകൊന്നത് 5,102 കാട്ടുപന്നികളെയാണ്. 

ഇതില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നിശല്യമുള്ളതും കൂടുതല്‍ വെടിവെച്ചുകൊന്നതും പാലക്കാട് ജില്ലയിലാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസമായി കാട്ടുപന്നി വേട്ട തകൃതിയായി നടക്കുന്നുണ്ട്.

സംസ്ഥാനത്ത് 30 പഞ്ചായത്തുകള്‍ അതിതീവ്ര വന്യജീവി സംഘര്‍ഷ മേഖലകളായി വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

പത്ത് വര്‍ഷത്തിനിടെയുണ്ടായ സംഘര്‍ഷം പഠിച്ചതില്‍ 273 പഞ്ചായത്തുകളില്‍ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി. ഇവയെ 12മേഖലകളായാണ് വനം വകുപ്പ് തിരിച്ചിട്ടുള്ളത്.

652 തദ്ദേശസ്ഥാപനങ്ങളിലാണ് കാട്ടുപന്നിശല്യമുള്ളതായി വനംവകുപ്പിന്റെ കണക്കിലുള്ളത്. ഇതില്‍ 297 ഇടങ്ങളില്‍ രൂക്ഷവുമാണ്.

wild-boar

2022ലാണ് അംഗീകൃത ഷൂട്ടര്‍മാര്‍ മുഖേന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്.

ഇപ്രകാരം പാലക്കാട് ജില്ലയില്‍ 1,512 കാട്ടുപന്നികളെയാണ് കൊന്നിട്ടുള്ളത്. ജില്ലയില്‍ 82 പ്രദേശങ്ങളിലാണ് കാട്ടുപന്നിശല്യമുള്ളത്. 116 ഷൂട്ടര്‍മാരുമുണ്ട്.

മലപ്പുറം ജില്ലയില്‍ 988 കാട്ടുപന്നികളേയും കൊന്നൊടുക്കി. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്.

 തിരുവനന്തപുരം-854, കൊല്ലം-120, പത്തനംതിട്ട-159, ആലപ്പുഴ-85, കോട്ടയം-മൂന്ന്, എറണാകുളം-ആറ്, തൃശ്ശൂര്‍-130, വയനാട്-24, കോഴിക്കോട്-472, കണ്ണൂര്‍-723, കാസര്‍കോട്-25 എന്നിങ്ങനെയാണ് വെടിവെച്ചുകൊന്ന കാട്ടുപന്നികളുടെ എണ്ണം.

forest

തുടക്കത്തില്‍ ഫണ്ടിന്റെ അപര്യാപ്തതയും ഷൂട്ടര്‍മാരെ ലഭ്യമാകാത്തതുംമൂലം പല തദ്ദേശസ്ഥാപനങ്ങളിലും ദൗത്യം കാര്യക്ഷമമായി നടന്നില്ല.

2025-വരെ 2,000-ലധികം കാട്ടുപന്നികളെ മാത്രമാണ് കൊന്നിട്ടുള്ളത്. പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നപ്രകാരം ഓരോ വര്‍ഷവും അനുമതി പുതുക്കുകയാണ് വനംവകുപ്പ് ചെയ്തുവന്നിരുന്നത്.


നിലവിലെ സാങ്കേതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 2025 ഫെബ്രുവരിയില്‍ വനംവകുപ്പ് 'മിഷന്‍ വൈല്‍ഡ് പിഗ്' എന്ന ദൗത്യത്തിന് രൂപംകൊടുത്തിരുന്നു.

ഇതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കി. അംഗീകൃത ഷൂട്ടര്‍മാരുടെ പട്ടികയും തയ്യാറാക്കി. ഇപ്രകാരം 871 ഷൂട്ടര്‍മാരെ ലഭ്യമാക്കാനും സാധിച്ചു.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന ഷൂട്ടര്‍മാര്‍ക്കുള്ള തുകയും സംസ്‌കരിക്കുന്നയാള്‍ക്കുള്ള തുകയും വനംവകുപ്പില്‍നിന്ന് നല്‍കാനുള്ള നടപടികളുമെടുത്തത് ഫലം കണ്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വന്തം ചെലവിൽ ഷൂട്ടർമാരെ കൊണ്ടുവരാൻ സ്ഥാനാർഥി മോഹികൾ തയാറാണ്.

Advertisment