പെരുവ: നാട്ടുകാരെയും, യാത്രക്കാരെയും ഭീതിയിലാഴ്ത്തിയ പെരുന്തേനീച്ചയെ നീക്കാൻ നടപടിയായില്ല. പെരുവ - ശാന്തിപുരം റോഡിൽ സെൻ്റ് ജോൺസ് പള്ളിയുടെ പുറകുവശത്തുള്ള കലാം റോഡരികിലാണ് വലിയ പെരുന്തേനീച്ചക്കൂട്ടം സ്ഥിതി ചെയ്യുന്നത്.
പത്തടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈച്ചകൾ ഇളകിയാൽ വൻ അപകടമാണ് ഉണ്ടായേക്കാം. സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ കുട്ടികളടക്കം കാൽനടയായും, ഇരുചക്ര വാഹനത്തിലും നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.
നാട്ടുകാർ പഞ്ചായത്തിലും, ജനപ്രതിനിധികളെയും, അഗ്നിശമന സേനയെയും വിവരം അറിയിച്ചിട്ട് യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. എത്രയും വേഗം പെരുന്തേനീച്ചയെ മാറ്റാൻ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.