വൈക്കം: വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫ്ലാഷിന്റെ സഹായത്തോടെയെന്ന് ആരോപണം.
വൈക്കം താലൂക്ക് ആശുപത്രിയിലാണ് കറണ്ട് പോയസമയത്ത് കുട്ടിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ചികിത്സ നൽകിയത്. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥ്(11) ആണ് പരിക്കേറ്റ് താലൂക്ക് ആശുപത്രയിലെത്തിയത് .
അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കൾ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡ്രസിങ്ങ് റൂമിൽ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് അറ്റൻഡർ ഒ.പി. കൗണ്ടറിൻ്റ മുന്നിലിരുത്തി.
മുറിവിൽനിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ ഡ്രസിങ് മുറിയിലേക്ക് മാറ്റി. വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.
തുടർന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിൻ്റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിൻ്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.
ദേവതീർഥിന് തലയിൽ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.