വനിതകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ

പൊതു ശാരീരിക പരിശോധനകളും ടി.ബി. സ്‌ക്രീനിംഗ്, ഉയരം, ഭാരം, അമിതവണ്ണം, രക്തസമ്മർദ്ദം, ഹീമോഗ്ലോബിൻ, ജി.ആർ.ബി.എസ് എന്നിവയുടെ പരിശോധനകളും നടത്തുന്നുണ്ട്.

New Update
old-age-women

കോട്ടയം: സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട്  ആരോഗ്യവകുപ്പ് ആരംഭിച്ച 'സ്ത്രീ'(സ്ട്രെംഗ്തണിംഗ് ഹെർ ടു എംപവർ എവരിവൺ) കാമ്പയിനിന്റെ പ്രവർത്തനങ്ങളിൽ ജില്ലയിൽ ശ്രദ്ധേയ പുരോഗതി.

Advertisment

ജില്ലയിലെ 83 ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 333 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ(സബ് സെന്ററുകൾ) വഴിയും 'സ്ത്രീ' ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

general hospital kottayam

 സ്ത്രീകളുടെ ആരോഗ്യപരമായ ശാക്തീകരണത്തിലൂടെ കുടുംബത്തിന്റെയും
സമൂഹത്തിന്റെയും ആരോഗ്യം ഉറപ്പാക്കുന്നതിന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഈ കാമ്പയിനിന് നേതൃത്വം നൽകുന്നത്.

സെപ്റ്റംബർ 15ന് ആരംഭിച്ച ക്യാമ്പയിൻ 2026 മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തിൽ സമാപിക്കും.

ആരോഗ്യ ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ, സാംക്രമികേതര രോഗങ്ങൾ നേരത്തേ കണ്ടെത്തൽ, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷൻ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൻറെ ഭാഗമായി നടക്കുന്നത്.

 ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ അയൽക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകൾ നടത്തും.

സ്ത്രീകളിലെ വിളർച്ച, പ്രമേഹം, രക്ത സമ്മർദ്ദം, സ്തനാർബുദം, വായിലെയും ഗർഭാശയ ഗളത്തിലെയും അർബുദം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അരിവാൾ രോഗനിർണയം എന്നിവയ്ക്കായി പത്തിനം  പരിശോധനകൾ നടത്തും.

 ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലും ഇതിന്റെ ഭാഗമായുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ നടത്തി.  

health

പൊതു ശാരീരിക പരിശോധനകളും ടി.ബി. സ്‌ക്രീനിംഗ്, ഉയരം, ഭാരം, അമിതവണ്ണം, രക്തസമ്മർദ്ദം, ഹീമോഗ്ലോബിൻ, ജി.ആർ.ബി.എസ് എന്നിവയുടെ പരിശോധനകളും നടത്തുന്നുണ്ട്.

 ഗർഭകാല പരിചരണത്തോടൊപ്പം മുലയൂട്ടൽ,അമിത രക്തസ്രാവം, ആർത്തവ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിചരണവും ലഭിക്കും. അയൺ, കാൽസ്യം ഗുളികകൾ ഉൾപ്പെടെ 36 തരം മരുന്നുകളും കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും ക്യാമ്പുകൾവഴി നൽകുന്നു.

അയൽക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകൾ വഴി 2026 മാർച്ച് എട്ടിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകേന്ദ്രങ്ങളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നഴ്സ്, മിഡ്ലെവൽ സർവീസ് പ്രൊവൈഡർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

തുടർ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി വിദഗ്ധ മെഡിക്കൽ സേവനങ്ങൾ നൽകും. ഇതിനായി ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെൻറൽ, ഫിസിയാട്രി എന്നീ വിഭാഗത്തിലുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.

ആശാ വർക്കർമാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു.

Advertisment