കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിൽ വെള്ളം കയറി. നാദാപുരം അരൂരിൽ വീടിന് മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു.
ഹരിത വയലിലെ മലേന്റെ പറമ്പത്ത് ഭാസ്കരനാണ് പരിക്കേറ്റത്. കനത്ത മഴയിൽ കോഴിക്കോട് കുറ്റ്യാടിയിലെ നാല് കടകളിൽ വെള്ളം കയറി. നാദാപുരം തൂണേരിയിൽ സൂപ്പർ മാർക്കറ്റിന്റെ മതിൽ തകർന്നുവീണു. കോഴിക്കോട് നഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.
മഴയിൽ കാസർകോട് കുമ്പള പൊലിസ് സ്റ്റേഷനിലെ മേൽക്കൂരയുടെ സിമൻ്റ് പാളികൾ അടർന്നുവീണു. ഇന്നലെ രാത്രി ഏട്ടരയോടെയാണ് സംഭവം. സ്റ്റേഷനിൽ ജിഡി ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥൻ്റെ ഇരിപ്പിടത്തിനു സമീപമാണ് സിമൻറ് പാളികൾ അടർന്ന് വീണത്. പരാതിയുമായും, മറ്റു ആവശ്യങ്ങൾക്കുമായും എത്തുന്ന കവാടത്തിൽ തന്നെയാണ് അപകടം നടന്നത്. ആർക്കും പരുക്കില്ല.
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ഇന്ന് രാത്രി വരെ 3.3 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യ തൊഴിലാളികൾകടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.