ലോക്‌സഭയിലേക്കാണെങ്കിലും നിയമസഭയിലേക്കാണെങ്കിലും ജനങ്ങള്‍ വോട്ടു ചെയ്താല്‍ മാത്രമേ ജയിക്കൂ, ഇവിടെ ക്രാഷ് ലാന്‍ഡിങ്ങോ സ്ലോ ലാന്‍ഡിങ്ങോ ഇല്ല: പാര്‍ലമെന്റിലേക്കു മാത്രമല്ല, മത്സര രംഗത്തേക്കു തന്നെയില്ല എന്നതാണ് എന്റെ നിലപാട്: പൊതുരംഗത്തുനിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ.മുരളീധരന്‍

New Update
MURALIDHARAN

കോഴിക്കോട്: പൊതുരംഗത്തുനിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ.മുരളീധരന്‍. ലോക്‌സഭയിലേക്കു മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല. ഈ തീരുമാനം തികച്ചും വ്യക്തിപരമാണ്. ലോക്‌സഭയില്‍ പോകാതെ നിയമസഭയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ മുരളീധരന്‍, അത്തരം പ്രചാരണങ്ങള്‍ക്കു മറുപടിയില്ലെന്നും വ്യക്തമാക്കി.

Advertisment

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമല്ലെന്നും, ശരിക്കും തട്ടിപ്പ് നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

''ലോക്‌സഭയിലേക്കാണെങ്കിലും നിയമസഭയിലേക്കാണെങ്കിലും ജനങ്ങള്‍ വോട്ടു ചെയ്താല്‍ മാത്രമേ ജയിക്കൂ. ഇവിടെ ക്രാഷ് ലാന്‍ഡിങ്ങോ സ്ലോ ലാന്‍ഡിങ്ങോ ഇല്ല. ശരിക്കുള്ള ലാന്‍ഡിങ് മാത്രമേയുള്ളൂ. പാര്‍ലമെന്റിലേക്കു മാത്രമല്ല, മത്സര രംഗത്തേക്കു തന്നെയില്ല എന്നതാണ് എന്റെ നിലപാട്.

ലോക്‌സഭയിലേക്കു പോകാതെ നിയമസഭയിലേക്കു പോകാന്‍ നോക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കു മറുപടി പറയുന്നില്ല. എന്തായാലും മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു'  മുരളീധരന്‍ പറഞ്ഞു. വടകരയില്‍ ആരു മത്സരിച്ചാലും അവരുടെ തിരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

''എ.സി.മൊയ്തീന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്നത്. അതുമായി ബന്ധപ്പെട്ട് ഒട്ടറെ പരാതികള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം അത് പൂഴ്ത്തിവച്ചു. അതുകഴിഞ്ഞ് അദ്ദേഹം എംഎല്‍എയും മന്ത്രിയുമായി. മന്ത്രിയായപ്പോള്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ അദ്ദേഹത്തിനു നേരിട്ടു നല്‍കിയ പരാതിയും പൂഴ്ത്തിവച്ചു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇഡിയുടെ റെയ്ഡ് നടന്നത്. റെയ്ഡ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. മറ്റു തുടര്‍നടപടികള്‍ എന്താണെന്നു നോക്കി പാര്‍ട്ടി അതനുസരിച്ച് പ്രതികരിക്കും'  മുരളീധരന്‍ വ്യക്തമാക്കി.

''എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയക്കളികളോട് ഞങ്ങള്‍ യോജിക്കുന്നില്ല. എന്നുവച്ച് തട്ടിപ്പ് നടത്താന്‍ പാടില്ല. തട്ടിപ്പ് നടത്തി ഇഡി കയറുന്നതും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വരുന്നതും രണ്ടും രണ്ടാണ്. മൊയ്തീനെതിരെ ഇഡി അന്വേഷണം വരുന്നതിനു മുന്‍പുതന്നെ ഈ തട്ടിപ്പില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഇഡി അന്വേഷണം.'  മുരളീധരന്‍ ചൂണ്ടിക്കാട്ടി.

തുവ്വൂര്‍ കൊലപാതകം ആരു ചെയ്താലും നടപടി വേണമെന്നും മുരളീധരന്‍ പറഞ്ഞു. പ്രതി ഏതു പാര്‍ട്ടിക്കാരനായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കൊടി സുനിയെ വിലങ്ങ് അണിയിക്കാതെ ട്രെയിനില്‍ കൊണ്ടുവന്നതില്‍ അദ്ഭുതമില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

Advertisment