കോഴിക്കോട്: ഗുരുദേവൻ മാനവരാശിക്ക് പകർന്നു നൽകിയ ദർശന ഗരിമ കാത്തു സൂക്ഷിക്കാനും ജീവിതത്തിൽ ആവിഷ്ക്കരിക്കാനും തലമുറകളിലേക്ക് പകർന്നു നൽകുവാനുമുള്ള ബാധ്യത ഗുരുദേവ ഭക്തർക്കുണ്ടെന്നും മലബാറിലെ ശ്രീനാരായണ ഭക്തർക്ക് ദിശാബോധം പകരുന്ന ആത്മീയ കേന്ദ്രമായി ഗുരുവരാശ്രമം അതിവിദൂരമല്ലാത്ത ഭാവിയിൽ തന്നെ മാറുമെന്നും ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു.
![westhill guruvarashramam prathishtadinam-2](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/nLmsAbeQH4ImkgOabT7P.jpg)
ഗുരുവരാശ്രമ പ്രതിഷ്ഠാദിന തീർത്ഥാടന മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന മഹാ സർവ്വൈശ്വര്യ പൂജയ്ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു സ്വാമിജി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം എന്നിവർ പ്രസംഗിച്ചു.
തീർത്ഥാടന പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ രണ്ടാമത്തെ ദിവസമായ ഇന്നലെ രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം, ശാന്തി ഹവനം, വിശേഷാൽ ഗുരു പൂജ, കലശപൂജ, കലശാഭിഷേകം അന്നദാനം എന്നിവയും വൈകീട്ട് 7 മണി മുതൽ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾക്കും വൈദിക ചടങ്ങുകൾക്കും ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ , സ്വാമി ദിവ്യാനന്ദഗിരി സ്വാമി പ്രേമാനന്ദ ,അനീഷ് ശാന്തി പത്മപുരം, ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തി എന്നിവർ നേതൃത്വം നൽകി.