/sathyam/media/media_files/nIE1978aRA6SfimW4VzJ.jpg)
കോഴിക്കോട്: അവയവ മാറ്റ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർക്ക് ജീവിതോപാധിയുമായി സംസ്ഥാനത്തെ ആസ്റ്റർ ആശുപത്രികൾ. വൃക്ക, കരൾ എന്നിവ സ്വീകരിച്ചവർക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും അത് വഴി ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ആശുപത്രികളിലുമാണ് തൊഴിലവസരങ്ങൾ ഒരുക്കുക. ഇതിന് പുറമേ ആസ്റ്റർ റീട്ടയിൽ സംരംഭങ്ങളായ ആസ്റ്റർ ഫാർമസി, ആസ്റ്റർ ലാബ് എന്നിവയുടെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കും. ഒഴിവു വരുന്ന തസ്തികകളിലും ഫ്രാഞ്ചൈസി അവസരങ്ങളിലും ഇവർക്ക് മുൻഗണന നൽകാനാണ് തീരുമാനം.
ആസ്റ്ററിൽ നിന്ന് ചികിത്സ നേടിയവർക്ക് മാത്രമല്ല ഇത് വഴി ജോലി ലഭിക്കുന്നത് എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. വൃക്ക, കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ ആർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, ആരോഗ്യാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ തസ്തികയിൽ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയിൽ തന്നെ വിപ്ലവകരമായി മാറാനൊരുങ്ങുന്ന പദ്ധതി പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രോഗ നിർണയത്തിനും ചികിത്സക്കും ശേഷം പുനരധിവാസം ഒരുക്കാൻ കൂടി പ്രതിബദ്ധരാണ് ആസ്റ്റർ ഗ്രൂപ്പ് എന്നതിന്റെ ഉദാഹരണമാണിതെന്നും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.
ഉദ്യോഗാർഥികൾക്ക് അവരുടെ ജോലികളിൽ കഴിവും പ്രാപ്തിയും തെളിയിക്കാനും അതുവഴി ജീവിത വിജയത്തിലേക്ക് എത്താനും കഴിയട്ടെ എന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെ വൃക്കരോഗ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സജിത്ത് നാരായണൻ കൂട്ടിച്ചേർത്തു. ആസ്റ്റർ മിത്വാ പദ്ധതിയുടെ സഹായം ആവശ്യമുള്ളവർക്ക് 7025767676, 7025888871 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us