കോഴിക്കോട്: മഴക്കാലത്ത് മരങ്ങളും മറ്റും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീഴുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ റെയില്‍വേ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ (സിആര്‍യുഎ) വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി, കേരള റീജിയന്‍ കണ്‍വീനര്‍ ഏ. ശിവശങ്കരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇന്നലെ കോഴിക്കോട് സ്‌റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാത്ത അരീക്കാട് റെയില്‍വേ ട്രാക്കിലേക്കും, കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലും വന്‍ മരങ്ങളളും, വീടിന്റെ മേൽക്കൂരകളും പൊട്ടിവീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി.
വലിയ അപകടത്തില്‍ നിന്നാണ് തീവണ്ടി യാത്രക്കാരും പാതയോര ഉപയോക്താക്കളും രക്ഷപ്പെട്ടത്. ചെറുതും വലുതുമായ ഇത്തരം അപകടങ്ങളും തീവണ്ടി ഗതാഗതം മണിക്കൂറോളം മുടങ്ങുന്നതും ഒഴിവാക്കാന്‍ ആവശ്യമായ മുന്നൊരുക്കം റെയില്‍വേ നടത്തേണ്ടതാണ്.
മഴക്കെടുതി മുന്നറിയിപ്പ് നേരത്തെ ഉണ്ടായിട്ടും റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി ആവശ്യമായ മുന്‍നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം പ്രതിസന്ധിക്കു കാരണം.
/sathyam/media/media_files/2025/05/28/k4bWLPTQTMPiNxqn9Dz6.jpg)
ദേശീയപാതയിലെ മണ്ണിടിച്ചില്‍ മൂലം റോഡുഗതാഗതം താറുമാറായ സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം പതിന്മടങ് വര്‍ധിച്ചിട്ടുണ്ട്. വരുമാനം കൂട്ടാനുള്ള അതേ ശുഷ്‌കാന്തി സുരക്ഷതിമായ ട്രെയിന്‍ യാത്രയ്ക്കു റെയില്‍വേ കാണിക്കുന്നില്ലെന്നതാണ് വസ്തുത.
സമയബന്ധിതമായ സുരക്ഷ ഓഡിറ്റ് നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേ തയാറാകണം. ട്രാക്കിനു സമീപവാസികളുടെയും, യാത്രക്കാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും റെയില്‍വേയോടുള്ള സഹകരണം ഈ അവസരത്തിൽ ലഭിച്ചത് ശ്ലാഘനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.