/sathyam/media/media_files/2025/08/08/muthukad-2025-08-08-23-03-02.jpg)
'ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോയുടെ മുന്നോടിയായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച 'മൈ പാരന്റ്സ് മൈ ഹീറോസ്' പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നു.
കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന്, പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്.
ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച 'മൈ പാരന്റ്സ് മൈ ഹീറോസ്' പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നടക്കുന്ന 'ഇല്ല്യൂഷൻ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോയുടെ മുന്നോടി ആയാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്.
ആൻസി എന്ന വിദ്യാർത്ഥിനിയുടെ ജീവിതത്തിൽ പ്രചോദനം നൽകുന്ന കാര്യങ്ങൾ എന്താണ് എന്ന ചോദ്യത്തിന്, മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നത് മറ്റെന്തിനേക്കാളും തനിക്ക് കൂടുതൽ ആത്മ സംതൃപ്തി നൽകുന്നുവെന്ന് മുതുകാട് മറുപടി പറഞ്ഞു.
തുടർന്ന്, ഹൃദയസ്പർശിയായ ഒരു കഥ മുതുകാട് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. "ഒരിക്കൽ, ഭിന്നശേഷികുട്ടിയുടെ അമ്മ എന്നോട് പറഞ്ഞു, തന്റെ മകൻ ജീവിതത്തിൽ ഒരിക്കലെങ്കിലും തന്നെ 'അമ്മ' എന്ന് വിളിക്കുന്നത് കേൾക്കുക എന്നതാണ് തന്റെ ഏക ആഗ്രഹമെന്ന്.
ആ സമയത്ത് കുട്ടിക്ക് ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തുള്ള ഞങ്ങളുടെ ഡിഫറന്റ് ആർട്ട് സെന്ററിൽ (ഡിഎസി) ഞങ്ങൾ അവന് പരിശീലനം നൽകി, അവന്റെ സംസാരം ക്രമേണ മെച്ചപ്പെട്ടു.
ഇപ്പോൾ, അവൻ ആ സ്ത്രീയെ ആയിരത്തിലധികം തവണ 'അമ്മ' എന്ന് വിളിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള നല്ല മാറ്റങ്ങൾക്കാണ് ഡിഫറന്റ് ആർട്ട് സെന്ററും താനും പരിശ്രമിക്കുന്നത്," മുതുകാട് വിശദീകരിച്ചു.
ഡിഫറന്റ് ആർട്ട് സെന്ററിൽ ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി കുട്ടികളാണ് മാജിക്, സംഗീതം, നൃത്തം എന്നിവയുൾപ്പെടെ വിവിധ കലകളിൽ സൗജന്യമായി പരിശീലനം നേടുന്നത്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) ആണ് വരാനിരിക്കുന്ന ഒരു പ്രധാന സംരംഭംമെന്നും സംസ്ഥാനത്തുടനീളമുള്ള ഭിന്നശേഷിക്കുട്ടികളെ ശാക്തീകരിക്കുന്നതിന് ഡിഫറന്റ് ആർട്ട് സെന്റർ എന്നപോലെ ഐഐപിഡിയും പ്രവർത്തിക്കുമെന്നും മുതുകാട് പറഞ്ഞു.
ജീവിതത്തിൽ താൻ പലതവണ ഞാൻപരാജയത്തിന്റെ കൈപ്പുനീർ രുചിച്ചിട്ടുണ്ടെന്നു പറഞ്ഞ മുതുകാട് വിദ്യാർത്ഥികളോട്
സ്ഥിരോത്സാഹത്തോടെ മുന്നേറാൻ ആവശ്യപ്പെട്ടു.
"ജീവിതത്തിൽ പലതവണ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ഓരോ പരാജയത്തെയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി ഞാൻ മാറ്റി. പരാജയകൾക്ക് ശേഷം ഒരിക്കലും തളരരുത്." മുതുകാട് കൂട്ടിച്ചേർത്തു.
മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ഗോപിനാഥ് മുതുകാട് - മാജിക്കിന്റെ 45 വര്‍ഷങ്ങള്‍' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും 'മൈ പാരന്റ്സ് മൈ ഹീറോസ്' പരിപാടിയുടെ ഭാഗമായി നടന്നു.
സമർപ്പണത്തോടെയും അഭിനിവേശത്തോടെയും തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാൻ ഡോക്യുമെന്ററി പ്രചോദനം നൽകിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. അനീഷ് കുര്യൻ സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷൻസ് മാനേജർ സി.കെ സുനിൽ രാജ് നന്ദിയും പറഞ്ഞു. 'ഗോപിനാഥ് മുതുകാട്- മാജിക്കിന്റെ 45 വര്‍ഷങ്ങള്‍' ഡോക്യുമെന്ററി സംവിധായകൻ പ്രജീഷ് പ്രേം വിശിഷ്ടാതിഥിയായി പങ്കെടുത്തു.
'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' ഷോയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.
മലയാളം വിഭാഗത്തില്‍ ഫാത്തിമ ഷെഹ്ല വി ടി (ഗവ. ഐടിഐ കോഴിക്കോട്), ക്രിസ്റ്റ മരിയ ഫെലിക്സ് (സെന്റ് മേരീസ് എച്ച്എസ്എസ്, മുള്ളന്‍കൊല്ലി, വയനാട്), ടി എന്‍ മീനാക്ഷി, ആദര്‍ശ് പി (യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുണ്ടൂര്‍, പാലക്കാട്), അതുല്യ ഗാന്ധി വി.ടി. നാഷണല്‍ സർവകലാശാല, കോഴിക്കോട്, ജെ.ഡി.ടി. ധര്‍മന്‍ എന്നിവര്‍ വിജയികളായി.
ഇംഗ്ലീഷ് വിഭാഗത്തില്‍ ചൈത്ര എസ് (ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, നടക്കാവ്, കോഴിക്കോട്), വിദ്യ ഇ (എംഎസ്എസ് പബ്ലിക് സ്‌കൂള്‍, മാവലിക്കടവ്, കോഴിക്കോട്), നീരജ് കെ ദാസ് (യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുണ്ടൂര്‍, പാലക്കാട്), ഇഷാന്‍വി ശ്രീദത്ത് രശ്മിത (ഭവന്‍സ്, കോഴിക്കോട് പെരുംതിരുത്തി) എന്നിവരും വിജയികളായി.