/sathyam/media/post_banners/KZWhHCvJT8TcRJAVoAFX.jpg)
ദില്ലി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത വിമാനക്കൂലിയില്‍ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.
കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബീരാന്‍ എം പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു.
മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ട് ഹാരിസ് ബീരാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയുടെ വിശദീകരണം.
ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്തവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമിശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ - ടോപ്പ് റണ്‍വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ് - ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് കാരണമാണ് യാത്രക്കൂലിയിലെ വര്‍ധനവെന്നും കേന്ദ്രം വ്യക്തമാക്കി.
കോഴിക്കോട് നിന്നും 2024 ല്‍ ഹജ്ജിന് നിര്‍ദ്ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നു. എന്നാല്‍ 2025 ലെ ഹജ്ജിന് നിര്‍ദ്ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 5591 മാത്രമാണെന്നും കോഴിക്കോട് നിന്നുള്ള നിര്‍ദ്ദിഷ്ട തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
കൂടാതെ, ഹജ് എയര്‍ ചാര്‍ട്ടര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ക്രമീകരണങ്ങള്‍ക്കുമായി ഒരു ഹജ് എയര്‍ ട്രാവല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ കാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുത്തിയാണ് എച്ച് എ സി ടി എ രൂപീകരിച്ചതെന്നും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഹജ് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ പ്രസ്തുതകമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെക്രട്ടറി സൂചിപ്പിച്ചു.