കോഴിക്കോട്: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജകാർത്തയിൽ നടന്ന നാലാമത് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കാരന്തൂർ മർകസ് മെ൦സ് വിദ്യാർഥി ആയിശ ഇസ്സ. ഇസ്‌ലാമിക് റിലീജ്യസ് ഇൻഫർമേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ അവസാന റൗണ്ടിൽ മാറ്റുരച്ചു.
പെൺകുട്ടികളുടെ മനഃപാഠ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആയിശ ഇസ്സ പരിപാടിയിലെ പ്രായം കുറഞ്ഞ മത്സരികളിൽ ഒരാളായിരുന്നു. നേരത്തെ ദുബൈ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിലു൦ ഇന്ത്യയെ പ്രതിനിധീകരിച്ച് ആയിശ ഇസ്സ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസിയുടെ മകൾ അസ്മയുടെയും മർകസ് സി.എ.ഒ വി.എ൦ റശീദ് സഖാഫിയുടെയു൦ മകളായ ആയിശ ഇസ്സ തന്റെ പത്താം വയസ്സിലാണ് ഖുർആൻ മന:പാഠമാക്കുന്നത്. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പൗത്രി പുത്രിയാണ്.
കാരന്തൂർ മെംസ് ഇന്റർ നാഷണൽ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഈ പ്രതിഭ ഇതിനകം നിരവധി ഖുർആൻ വേദികളിൽ ചെറിയ പ്രായത്തിൽ തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.