വടകര: ലൈംഗികാധിക്ഷേപ പരാമർശത്തിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പറഞ്ഞു.
വെള്ളിയാഴ്ച വടകരയിൽ യു.ഡി.എഫും ആർ.എം.പിയും സംഘടിപ്പിച്ച വർഗീയതയ്ക്കെതിരെയെന്ന ക്യാമ്പയിനിലാണ് കെ.എസ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്.
കെ.കെ ശൈലജയ്ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടെയാണ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്.
"ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയാൽ അത് കേട്ടാൽ മനസിലാവും." എന്നായിരുന്നു ഹരിഹരൻ പറഞ്ഞത്. ഇതോടെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.
സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, ആർ.എം.പി നേതാവ് കെ.കെ രമ തുടങ്ങിയ നേതാക്കളെല്ലാം തള്ളിപ്പറഞ്ഞിരുന്നു. ഹരിഹരൻ പരാമർശം പിൻവലിച്ചു ഫേസ്ബുക്കലൂടെ മാപ്പുപറയുകയും ചെയ്തിരുന്നു.