Advertisment

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: പ്രതി രാഹുലിനായി തിരച്ചിൽ ശക്തം, ബംഗളൂരുവിലേക്ക് കടന്നതായി സൂചന

വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കണ്ടത്.

New Update
Pantheerankavu Domestic Violence

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. കേസില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

Advertisment

അന്വേഷണം ശരിയായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍ പ്രതികരിച്ചു. എറണാകുളം പറവൂരിലെ വീട്ടിലെത്തിയാണ് കോഴിക്കോട് ഫറോഖ് എ.സി.പി സാജു എബ്രഹാമിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പത്ത് മണി വരെ നീണ്ടു. 

നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്‍റെ കൊടും ക്രൂരതകള്‍ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.

വിവാഹം കഴിഞ്ഞ്  പെൺകുട്ടി ക്രൂരമർദ്ദനത്തിന് ഇരയാവുകയായിരുന്നു. സംഭവത്തിൽ പരാതി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.

മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശഇയായ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കണ്ടത്.

അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Advertisment