മലപ്പുറം: കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് പ്രവർത്തകർക്ക് സ്വന്തം പതാക ഉയർത്തി പിടിച്ചു വോട്ട് ചോദിക്കാൻ കഴിയാത്ത അവസ്‌ഥയിൽ എത്തി. ഇത് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ യുഡിഎഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക സിങ് രജാവത് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളുടെ പ്രചാരക ആയിരുന്നു ദീപിക.
ചൗധരി ലാൽ സിങിനെ ജോഡോ യാത്രയിൽ പങ്കെടിപ്പിച്ചതിൽ പ്രതിഷേധിച്ച് ആയിരുന്നു രാജി. കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവരുടെ കാര്യം പറയുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. എന്നാൽ കോണ്‍ഗ്രസിലേയ്ക്ക് വന്ന ആളുടെ കാര്യമാണ് ഇപ്പോൾ പറഞ്ഞത്.
ചൗധരി ലാൽ സിങ് ഇപ്പോൾ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കത്വ കേസിൽ പെൺകുട്ടിയെ ആക്രമിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ചൗധരി ലാൽ സിങ് സ്വീകരിച്ചത്. ഇത് സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിൽ പോകുന്നത് വാർത്ത അല്ലാതെയായിരിക്കുകയാണ്. കേരളത്തിലും ഇത് തുടങ്ങി കഴിഞ്ഞു. മലപ്പുറം ബിജെപി സ്ഥാനാർത്ഥി കാലിക്കറ്റ് സർവകലാശാല വിസി പദവിയിൽ യുഡിഎഫ് നോമിനി ആയിരുന്നു.
പത്തനംതിട്ട ബിജെപി സ്ഥാനാർത്ഥി കോണ്‍ഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകനും ഐടി സെൽ മേധാവിയും ആയിരുന്നു. കണ്ണൂർ ബിജെപി സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു. കേരളത്തിൽ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലിൽ ഒരാൾ മുൻ യുഡിഎഫ് പ്രവർത്തകർ ആണെന്നും പിണറായി വിജയന്‍ ആരോപിച്ചു.