മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പ്രായോഗിക വികസന സമീപനങ്ങളിൽ ഉത്തമ മാതൃകയിൽ സ്മാരകങ്ങൾ തീർത്താണ് മുൻ എംഎൽഎ പ്രിയപ്പെട്ട കെ.മുഹമ്മദുണ്ണി ഹാജി സാഹിബ് വിടവാങ്ങിയതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.
അധികാര സ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപേ തന്നെ ഏറനാടിൻ്റെ എല്ലാ മുക്ക് മൂലകളിലും ഓടിയെത്തി സാന്നിധ്യമാവാനും അശരണർക്ക് സഹായ ഹസ്തം നീട്ടുവാനും ഹാജിക്ക് സാധിച്ചിരുന്നു.
ഏറനാടിൻ്റെ ധീര നേതാവായിരുന്ന പി. സീതി ഹാജിയുമായുള്ള ബന്ധം അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി മാറ്റി. സീതി ഹാജിയുടെ പിൻഗാമി കണക്കെ കൊണ്ടോട്ടിയുമായി അദ്ദേഹത്തിന് ആത്മബന്ധം പുലർത്താനായി.
ഈ പ്രദേശങ്ങളിലെ എല്ലാ വ്യക്തികളെയും പേരെടുത്ത് വിളിയ്ക്കാൻ പാകത്തിലായി ആ ബന്ധം വളർന്നു. നാട്ടുകാരോടും പ്രിയ ജനങ്ങളോടും ഹൃദയ ബന്ധം പുലർത്തിയ തനി നാട്ടുകാരനായിരുന്നു ഹാജി സാഹിബ്. വിവിധ ആവശ്യങ്ങളുമായി മുന്നിലെത്തുന്നവരെ അദ്ദേഹം ഒട്ടും നിരാശനാക്കിയില്ല.
വികസന പ്രവർത്തനങ്ങളിൽ കൊണ്ടോട്ടിയിൽ അദ്ദേഹം പുതിയ മാതൃകകൾ സ്രഷ്ടിച്ചു. മണ്ഡലത്തിലെ പൊതു ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരിൽ ഒരു അംഗമായി മാറാൻ ഹാജിക്കായി.
എല്ലാ വിശേഷങ്ങളിലും അദ്ദേഹം ചേർന്ന് നിന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാനും ഹാജിക്ക് സാധ്യമായിരുന്നു. എന്നും അനുരഞ്ജന ശ്രമങ്ങളുടെ മെയ് വഴക്കം അദ്ദേഹം കാണിച്ചിരുന്നു.
പരസ്പരം ഏറ്റുമുട്ടുന്നവർക്കിടയിൽ സ്നേഹത്തിൻ്റെ വഴി തുറന്ന് മാതൃകയാവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് റോഡ് കണക്റ്റിവിറ്റി, റോഡുകളുടെ നവീകരണം, വൈദ്യുതി ലഭ്യമാക്കൽ,
കുടിവെള്ളം എത്തിക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ അഭൂതപൂർവമായ വികസന മുന്നേറ്റങ്ങൾക്ക് ഹാജി സാഹിബിൻ്റെ കാലത്ത് തുടക്കം കുറിച്ചിട്ടുണ്ട്.
പുതിയ തരം വാഹനങ്ങളെല്ലാം യാത്രയ്ക്ക് ലഭ്യമായിരുന്നുവെങ്കിലും അദ്ദേഹം യാത്ര ചെയ്തിരുന്ന പച്ച ടൊയോട്ട ക്വാളിസ് വാഹനം പ്രതീക്ഷയുടെ വാതിലുകൾ തുറന്നിരുന്നതായി നാട്ടുകാരുടെ ഓർമയിൽ മായാതെ കിടക്കും.
നിയമസഭയിൽ ഒരു വിഷയം ഉന്നയിക്കുമ്പോൾ വളരെ താൽപര്യത്തോടെ അദ്ദേഹത്തെ കേൾക്കാൻ എല്ലാവരും തയാറായിരുന്നു.
കൊണ്ടോട്ടി മണ്ഡലത്തിൽ സഹപ്രവർത്തകരായി മാറാനും വലിയ ആത്മബന്ധം പുലർത്താനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പ്രശസ്തിയോ പ്രകടന പരതയോ അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടില്ല.
സാമൂഹിക നൻമകൾ യഥേഷ്ടം സമ്മേളിച്ച പ്രിയ ഹാജി നൻമകളുടെ ആഴപ്പരപ്പുള്ള വിജയഗാഥകൾ സമ്മാനിച്ചാണ് മടങ്ങുന്നത്.
സർവശക്തൻ അദ്ദേഹത്തെയും നമ്മെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. - ഇ ടി മുഹമ്മദ് ബഷീർ